തിരുവനന്തപുരം: വിദേശത്തേക്കു പോകുന്നതിനു മുൻപ് ഗവർണറെ കണ്ടു മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്ന കീഴ്‌വഴക്കവും മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റി മറിക്കും. ഇന്ന് ഗവർണ്ണറെ മുഖ്യമന്ത്രി കാണില്ല. മുഖ്യമന്ത്രിയുടെ ചുമതല മറ്റാർക്കും കൈമാറാത്തതു കൊണ്ട് തന്നെ ഗവർണ്ണറെ കാണേണ്ടതില്ലെന്നാണ് നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഗവർണ്ണറെ രാജ് ഭവനിൽ എത്തി കാണില്ലെന്ന് തന്നെയാണ് സൂചന.

മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിനു മുൻപ് സർക്കാരിന്റെ തലവനായ ഗവർണറെ കണ്ടു കാര്യങ്ങൾ വിശദീകരിക്കാറുണ്ട്. ഇത്തവണ ഈ കീഴ്‌വഴക്കം പാലിച്ചാലും ലംഘിച്ചാലും അത് ചർച്ചയാകും. സർവ്വകലാശാല വിഷയത്തിൽ മുഖ്യമന്ത്രിയെ വിളിച്ചിട്ടും കിട്ടിയില്ലെന്ന് ഗവർണ്ണർ പരാതി പറഞ്ഞിരുന്നു. ഇതിന് ശേഷം ഗവർണ്ണറെ മുഖ്യമന്ത്രി വിളിച്ചിട്ടുമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്ന വിവാദത്തോടെ ചർച്ചകൾക്ക് പുതുമാനവും കൈവന്നു.

രാജ്ഭവനിൽ എത്തിയാൽ ഗവർണ്ണർ പലതും ചോദിക്കും. ഇതിനെല്ലാം മറുപടി പറയാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും ഇന്നു തിരുവനന്തപുരത്ത് ഉള്ളതിനാൽ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ കാണാൻ തടസ്സമില്ല. ഗവർണർ കൊച്ചിയിൽനിന്ന് ഇന്നു മടങ്ങിയെത്തും. മുഖ്യമന്ത്രി സിപിഎം ജില്ലാ സമ്മേളനത്തിലും കോവിഡ് അവലോകന യോഗത്തിലും പങ്കെടുക്കുന്നുണ്ടെങ്കിലും ഇടയ്ക്കു സമയം കണ്ടെത്താവുന്നതേയുള്ളൂ. എന്നാൽ ഇതിനെല്ലാം സാധ്യത വളരെ കുറവാണ്.

ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നാൽ ഇപ്പോഴത്തെ സംഘർഷത്തിന് അയവുണ്ടാകും. ചികിത്സയ്ക്കും പരിശോധനകൾക്കുമായി മുഖ്യമന്ത്രി നാളെയാണ് അമേരിക്കയിലേക്കു പോകുന്നത്. വിദേശത്തേക്കു പോകും മുൻപ് ഗവർണറെ കാണണമെന്നു ചട്ടങ്ങളൊന്നുമില്ല. എന്നാൽ സർക്കാരിന്റെ തലവൻ ഗവർണർ ആയതിനാൽ പോകും മുൻപ് അദ്ദേഹത്തെ അറിയിക്കുന്നതാണു പതിവ്.

മുഖ്യമന്ത്രി അമേരിക്കയിൽ കഴിയുന്ന സമയത്തെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല. അവിടെനിന്ന് ഓൺലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണു തീരുമാനം. ഇ ഫയൽ സംവിധാനത്തിലൂടെ മുഖ്യമന്ത്രിക്കു ഫയലുകൾ തീർപ്പാക്കാനും സാധിക്കും.

ചുമതല ഒഴിയാത്തതു കൊണ്ട് തന്നെ ഗവർണ്ണറെ ഒന്നും അറിയിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മയോ ക്ലീനിക്കിലാണ് മുഖ്യമന്ത്രിക്ക് ചികിൽസ. ഈ ആശുപത്രിയിൽ കിടന്ന് കേരളത്തെ ഭരണത്തെ നിയന്ത്രിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.