കോട്ടയം: ഇടതുതരംഗം വീശുമെന്ന തെരഞ്ഞെടുപ്പു സർവേകൾ പുറത്തുവരുമ്പോഴും പ്രവർത്തനം ശക്തമാക്കാൻ ഇടതു പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സർവേഫലം കണ്ട് അലംഭാവം കാണിക്കരുതെന്നും ഇടത് പ്രവർത്തകരോടായി പിണറായി ഓർമ്മപ്പെടുത്തി. ജനങ്ങൾ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത് അനുഭവത്തെ അടിസ്ഥാനമാക്കിയാണെന്നും പിണറായി വ്യക്തമാക്കി.

സർക്കാറിന്റെ ജനസമ്മതിയെ നേരിടാൻ പ്രതിപക്ഷം നുണക്കഥകൾ മെനയുകയാണെന്ന് പിണറായി ആരോപിച്ചു. മാധ്യമങ്ങൾ യു.ഡി.എഫ് ഘടകകക്ഷികളെ പോലെ പ്രവർത്തിക്കുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് പല വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു. ആരോപണങ്ങൾ തെറ്റെന്ന് കണ്ടാൽ ജാള്യം മറക്കാനായി മുടന്തൻ ന്യായങ്ങൾ പറയുന്നു. വില കുറഞ്ഞ ചെപ്പടിവിദ്യ കൊണ്ട് ജനഹിതം അട്ടിമറിക്കാനാവില്ല. എൽ.ഡി.എഫിന് വലിയ ജനസ്വീകാര്യതയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. മൂന്നിടത്ത് എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത് സംശയാസ്പദമെന്ന് പിണറായി പറഞ്ഞു.

പലയിടത്തും അവിശുദ്ധ അടിയൊഴുക്കുകൾ സംഭവിക്കുന്നു. പല മണ്ഡലങ്ങളിലെയും എൻ.ഡി.എ സ്ഥാനാർത്ഥികളെ കണ്ടാൽതന്നെ സംശയം ഉയരുക സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തിൽ യു.ഡി.എഫിനും ബി.െജ.പിക്കും ഇരട്ടത്താപ്പാണ്. തെരഞ്ഞെടുപ്പ് വിഷയമാക്കാൻ വേണ്ടി മാത്രം ശബരിമല ഉയർത്തി കൊണ്ടുവരുകയാണെന്നും വാർത്താസമ്മേളനത്തിൽ പിണറായി ആരോപിച്ചു.

സാധാരണ ഗതിയിൽ വിജയിക്കാൻ പറ്റാത്ത പ്രതിസന്ധികളെയാണ് സംസ്ഥാനം നേരിട്ടത്. ഓഖിയും നിപയും നൂറ്റാണ്ടിലെ വലിയ പ്രളയവും തൊട്ടുപിന്നാലെ വന്ന കാലവർഷക്കെടുതിയും അതിന്റെ തുടർച്ചയായി ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് ഇതിനൊന്നും പ്രത്യേക ഇടവേളകളുണ്ടായില്ല. ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങൾ പ്രതീക്ഷിച്ച രീതിയിലുള്ള വികസനം നാട്ടിൽ നടന്നു.

ഈ പ്രതിസന്ധികളെയെല്ലാം ജനങ്ങളെ ഒന്നിച്ചുനിർത്തി നാടിന്റെ ഐക്യത്തോടെയും ഒരുമയോടെയും നേരിടാനായി. വികസന കാര്യങ്ങളിൽ പുറകോട്ട് പോയില്ല. അതേസമയം ജനക്ഷേമകരമായ കാര്യങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. ഇത്തരം ഒരു ഘട്ടത്തിൽ ഒരു സർക്കാരിന് ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി ചെയ്ത സർക്കാരാണെന്ന പൂർണ ബോധ്യത്തോടെയാണ് ജനങ്ങൾ സർക്കാരിനെ സമീപിക്കുന്നത്.

ഇതിനെ നേരിടാൻ പ്രതിപക്ഷമെന്ന നിലയ്ക്ക് കോൺഗ്രസിനും യുഡിഎഫിനും ബിജെപിക്കോ മറ്റുമാർഗങ്ങളൊന്നുമില്ല. അതുകൊണ്ട് അവർ വലിയ തോതിലുള്ള നുണക്കഥകളെയാണ് ആശ്രയിക്കുന്നത്. അതിന്റെ ഭാഗമായി ഒരു പാട് കാര്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടു-മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിർഭാഗ്യവശാൽ വസ്തുതകൾ കൃത്യമായി അവതരിപ്പിക്കേണ്ട മാധ്യമങ്ങളിൽ ചിലത് ഈ രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമായി പ്രതിപക്ഷത്തിന്റെ പ്രചരണം ഏറ്റെടുക്കുന്ന സ്ഥിതിയാണ്. ഉദാഹരണമായി പി.എസ്.സി വഴിയുള്ള നിയമനം. പി.എസ്.സി മുഖേന കേരളത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് നിയമനം ആണ് നടന്നത്.

1,46,587 നിയമനങ്ങൾ നടന്നിരിക്കുന്നു. പക്ഷേ ഇതിനെ എങ്ങനെ ഇകഴ്‌ത്തിക്കാണിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുന്നു. 95,196 പേർക്ക് മാത്രമെ പി.എസ്.സി നിയമനം നൽകിയുള്ളു എന്നാണ് നുണ പ്രചാരണം. ആ നുണ ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരള സർക്കാരിന്റെ ശമ്പള വിതരണ സോഫ്റ്റ് വെയറാണ് സ്പാർക്ക്. അതിലുള്ള പുതിയ രജിസ്ട്രേഷനുകളുടെ എണ്ണം വെച്ചുകൊണ്ട് ഇത്തരം പ്രചാരണം. എന്നാൽ സ്പാർക്ക് വഴിയല്ല എല്ല ഉദ്യോഗസ്ഥർക്കും ശമ്പളം നൽകുന്നത്-മുഖ്യമന്ത്രി വ്യക്തമാക്കി.