തിരുവനന്തപുരം: മലയാളം മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ കണ്ണടയ്ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാവ് തുറക്കേണ്ടിടത്ത് അത് ചെയ്യുന്നില്ല. ധാർമികത മറക്കുന്ന മാധ്യമപ്രവർത്തനമാണ് നടക്കുന്നത്. കെട്ടുകഥകളുടെ നിർമ്മാണശാലകളായി മാധ്യമങ്ങൾ മാറി. വാർത്തകളുടെ നേരറിയാൻ ഫാക്ട് ചെക്ക് സംവിധാനമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമ പ്രവർത്തനത്തിൽ പക്ഷപാതിത്വമുണ്ട്.

രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നത്. അതിന്റെ ഭാഗമായി അർദ്ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാർമികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളം ഒരു പൊലീസ് സ്റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലർത്താൻ കുറേ മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നുണ്ട്.

സർക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് വാർത്താസമ്മേളനം നടത്തി പറയാറുണ്ട്. സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. കോവിഡ് കാലത്ത് വാർത്താസമ്മേളനം നടത്തിയത് പി ആർ വർക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.