കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് ബാധിച്ചതും ആശുപത്രിവാസവും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതുമൊക്കെ രാഷ്ട്രീയ വിവാദമായി മാറുന്നു. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് പ്രവേശിപ്പിച്ചത്. ഏപ്രിൽ നാലിന് തന്നെ മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല. നാലിന് ധർമ്മടം മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ സമാപന റോഡ്ഷോയിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

ആറിന് വോട്ടെടുപ്പ് ദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയതെന്നും ആരോപണമുയർന്നിട്ടുണ്ട്. മകൾ വീണ വിജയൻ കോവിഡ് ബാധയെ തുടർന്ന് പി.പി.ഇ കിറ്റുകൾ ധരിച്ചാണ് തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം വോട്ട് ചെയ്യാനെത്തിയത്. വീണ താമസിക്കുന്നതും മുഖ്യമന്ത്രിയോടൊപ്പമാണ്. എന്നിട്ടും മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചുവെന്ന രാഷ്ട്രീയ എതിരാളികളുടെ ആരോപണമാണ് ഇപ്പോൾ വിവാദമായത്.

കാരണവർക്ക് എന്തുമാകാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഡൽഹിയിൽകുറ്റപ്പെടുത്തിയതോടെയാണ് ഈ വിഷയം സജീവ ചർച്ചയായി മാറിയത്. സന്ധ്യക്ക് ആറ് മണി മുതൽ ഏഴ് മണി വരെ നിരന്തരം ടി.വിക്ക് മുന്നിൽ വന്ന് ജനങ്ങളെ ബോധവത്കരിച്ച മുഖ്യമന്ത്രി സ്വന്തം കാര്യം വരുമ്പോൾ എല്ലാം മറക്കുകയാണ് ചെയ്തതെന്നാണ് മുരളിധരന്റെ ആരോപണം.എന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും മുഖ്യമന്ത്രി കാട്ടേണ്ടതായിരുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷാൻ കൊടുവള്ളിയാണ് പരാതി നൽകിയത്. ജനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘനം നടത്തി ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകിയതെന്നും പരാതിയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കണ്ണൂരിൽ പറഞ്ഞു. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന് വി.മുരളീധരൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല.

മുഖ്യമന്ത്രി ഇപ്പോഴും വീട്ടിൽ ക്വാറന്റൈനിലാണെന്നും മന്ത്രി പറഞ്ഞു.വെറുതെ ചിലർ ഈ വിഷയത്തിൽ വിവാദം കുത്തിപ്പൊക്കുകയാണ്. രോഗലക്ഷണം കണ്ടപ്പോൾ തന്നെ മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയിരുന്നു. വീട്ടിൽ ക്വാറന്റെ നിൽകഴിയാമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. കൊ വിഡ് ബാധിച്ച് മകളും മരുമകനും താമസിക്കുന്ന വീട്ടിൽ നിന്നാണ് റോഡ് ഷോയിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനും മുഖ്യമന്ത്രി എത്തിയതെന്ന ആരോപണവും മന്ത്രി കെ.കെ.ശൈലജ നിഷേധിച്ചു.

ജലദോഷം പിടപ്പെട്ടപ്പോൾ തന്നെ മുഖ്യമന്ത്രി ക്വാറന്റനിൽ പോയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പല്ല കേരളത്തിൽ രോഗ വ്യാപനത്തിന് ഇടയാക്കിയതെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും രോഗവ്യാപനമുണ്ടെന്നും മന്ത്രി ശൈലജ ചുണ്ടിക്കാട്ടി. സമ്പുർണ ലോക്ക് ഡൗൺ ഇനി പ്രായോഗികമല്ലെന്നും എന്നാൽ രോഗ വ്യാപനം കുടുതലുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗണുകൾ വേണ്ടിവരുമെന്നും ശൈലജ കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു എന്നാൽ വിവാദങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ കൊ വി ഡാനന്തരം വിശ്രമത്തിലാണ് മുഖ്യമന്ത്രി'.