തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി എത്തിയതോടെ ശബരിമല വിഷയം വീണ്ടും സജീവ ചർച്ചയാകുകയാണ്. ഈ വിഷയത്തിൽ സിപിഎമ്മിനുള്ളിൽ അടിമുടി ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. ശബരിമല വിഷയത്തിൽ വിധി വരുമ്പോൾ ആലോചിച്ചു തീരുമാനം കൈക്കൊള്ളാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശബരിമലയിൽ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്ങ്മൂലം തിരുത്തുന്നത് കേസ് വരുമ്പോൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി പാലക്കാട് വ്യക്തമാക്കി. നിലവിൽ ശബരിമലയിൽ ഒരു പ്രശ്‌നവുമില്ലെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു. അന്തിമ വിധിയിൽ പ്രശ്‌നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയത്തിൽ സിപിഎം വിശ്വാസികൾക്കൊപ്പമാണെന്നാണ് കോടിയേരി ബാലൃഷ്ണൻ വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. വിധി നടപ്പാക്കാൻ സർക്കാറിന് നിയമപരമായ ബാധ്യതയുണ്ട്. ഇക്കാര്യമാണ് സീതാറാം യെച്ചൂരി പറഞ്ഞത്. യു.ഡി.എഫിന് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ശബരിമല വിഷയം പറയുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ആർ.എസ്.എസിലും ബിജെപിയിലും ഉള്ള സംഘർഷങ്ങളുടെ ഭാഗമായാണ് സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്. യു.ഡി.എഫിനെ സഹായിക്കുകയാണ് ബാലശങ്കറിന്റെ ലക്ഷ്യം. സിപിഎമ്മിന് ആർ.എസ്.എസുമായി ഒരു സഹകരണവുമില്ലെന്നും കോടിയേരി വ്യക്തമാക്കി.

കേരള കോൺഗ്രസ് പി.സി തോമസ്-പി.ജെ ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർഎസ്എസ് പദ്ധതിയാണ്. പി.ജെ. ജോസഫിനെ കൂടി താമസിയാതെ എൻ.ഡി.എയിൽ എത്തിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തലാണ് ആർ.എസ്.എസിന്റെ ലക്ഷ്യമാണെന്നും കോടിയേരി പറഞ്ഞു. യു.ഡി.എഫിനെ ദുർബലപ്പെടുത്താനാണ് ജോസ് വിഭാഗത്തെ എൽ.ഡി.എഫിൽ എത്തിച്ചത്. ജോസ് കെ. മാണി വിഭാഗത്തിന് അനർഹമായി സീറ്റ് നൽകിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആണിക്കല്ല് വികസനത്തിലും കരുതലിലും ഉറപ്പിച്ച് ആവേശപൂർവം കളത്തിലിറങ്ങിയ ഇടതുമുന്നണിക്ക് 'ചോദിച്ചുവാങ്ങിയ' ഏടാകൂടമായി മാറുകയാണ് ശബരിമല വിഷയം. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിലെ സർക്കാർ നിലപാടിന്റെ പേരിൽ വിശ്വാസികളോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിയതിനു പിന്നാലെ, യു.ഡി.എഫും ബിജെപിയും അത് ആയുധമാക്കുകയും വിഷയം എൻ.എസ്.എസ് ഏറ്റുപിടിക്കുകയും ചെയ്തതോടെ പ്രചാരണമാകെ ശബരിമലയിലേക്കു കേന്ദ്രീകരിക്കപ്പെടുമെന്നതാണ് സ്ഥിതിയാണ് ഇപ്പോഴുള്ളത്.

പ്രചാരണവഴിയിൽ ഇടതു മുന്നണിക്കു മുന്നിൽ 'കരിമല'യായി ഉയരുന്നതും അതു തന്നെ.ശബരിമല വിഷയമുയർത്തി ഇടതിനെ പ്രതിരോധത്തിലാക്കാൻ തിരഞ്ഞെടുപ്പു കാഹളത്തിനു മുമ്പുതന്നെ യു.ഡി.എഫ് ഉന്നമിട്ടെങ്കിലും, വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരിക വിഷയമായതിനാൽ ആ കെണിയിൽ തലവച്ചു കൊടുക്കാതെ സൂക്ഷിച്ച് ചുവടുവച്ച സിപിഎമ്മിനാണ് ഇപ്പോൾ മിണ്ടാതിരിക്കാൻ തരമില്ലെന്നായത്. മന്ത്രിയുടെ പശ്ചാത്താപം അനവസരത്തിലായെന്ന് പാർട്ടി നേതാക്കളിൽത്തന്നെ അഭിപ്രായം ശക്തമാകുന്നതിനിടെയായിരുന്നു, ഇരട്ടപ്രഹരം പോലെ യെച്ചൂരിയുടെ അപ്രതീക്ഷിത പ്രതികരണം. സർക്കാർ നിലപാട് ശരിയാണെന്നും കടകംപള്ളിയുടെ ഖേദപ്രകടനം എന്തിനായിരുന്നെന്ന് മനസ്സിലാകുന്നില്ലെന്നും യെച്ചൂരി പറഞ്ഞതോടെ വിശദീകരണത്തിന് സർക്കാരും സിപിഎമ്മും നിർബന്ധിതമാവുകയും ചെയ്തു.

യുവതീപ്രവേശന വിധി നടപ്പാക്കാൻ ശക്തമായി നിലകൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കൈകഴുകിയത്, അന്തിമവിധി എല്ലാവരുമായും ആലോചിച്ചു മാത്രമേ നടപ്പാക്കൂ എന്നു പറഞ്ഞാണ്. അതോടെ, പാർട്ടിയുടെ ചുവടുമാറ്റം അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി. അതിനിടെ ചർച്ച ഒന്നുകൂടി കൊഴുപ്പിച്ച്, സിപിഎം നിലപാടിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തിരിച്ചടിച്ചത് പാർട്ടിയെ ഒന്നുകൂടി പ്രതിരോധത്തിലാക്കി.

എങ്ങനെയും തുടർഭരണം ഉറപ്പാക്കാൻ തീവ്രശ്രമം നടത്തുന്ന ഇടതു നേതൃത്വം അതിനു തടസ്സമാകുന്നതൊന്നും ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ല. ഇതു തിരിച്ചറിഞ്ഞുതന്നെ, സംസ്ഥാനത്താകെ ശബരിമല വിഷയമുയർത്തി വിശ്വാസികളെ ഇളക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫും ബിജെപിയും. തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ. ബാബുവിന് കെട്ടിവയ്ക്കാനുള്ള കാശു നൽകാൻ ശബരിമല മുൻ മേൽശാന്തി എത്തിയത് ഇതിനു സൂചനയാവുകയും ചെയ്തു.