തിരുവനന്തപുരം: കോവിഡ് രോഗിയെ ബൈക്കിൽ ഇരുത്തി ആശുപത്രിയിൽ എത്തിച്ച യുവാക്കളുടെ മാതൃകയെ പ്രശംസിക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങൾ നിർണായക ഘട്ടങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ആംബുലൻസ് വെകിയ സന്ദർഭത്തിൽ പുന്നപ്രയിൽ ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച സംഭവത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് തദ്ദേശ സ്ഥാപനനങ്ങൾ കൂടുതൽ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചത്. പുന്നപ്രയിലെ യുവാക്കൾ ചെയ്തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘടത്തിൽ അവർ ഉപയോഗിച്ചുവെന്നേയുള്ളു- മുഖ്യമന്ത്രി പറഞ്ഞു.

നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണം. പെട്ടന്ന് ആംബുലൻസ് ലഭിച്ചില്ലെങ്കിൽ ഉപയോഗിക്കാൻ പകരം വാഹനസംവിധാനം അല്ലങ്കിൽ വാഹനങ്ങൾ കണ്ടെത്തണം. സിഎഫ്എൽടിസി ആണെങ്കിലും ഡൊമിസിലറി കേയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണമെന്നും ഡൊമിസിലറി കെയർ സെന്ററുകളിൽ ആംബുലൻസ് ഉറപ്പാക്കണമെന്നും പുന്നപ്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് പ്രതിരോധത്തിൽ വാർഡ് തല സമിതികളെ വിമർശിച്ച അദ്ദേഹം, വാർഡ് തല സമിതികളുടെ പ്രവർത്തനങ്ങളിൽ മങ്ങൽ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വാർഡ് തല സമിതി ഉണ്ടാക്കാത്ത സ്ഥാപനങ്ങൾ ഉടൻ അത് രൂപീകരിക്കണം. വാർഡ് തല സമിതി അംഗങ്ങൾക്ക് വാക്‌സിനേഷനിൽ മുൻഗണന നൽകണം. വാർഡുകളിലെ അശരണർ. കിടപ്പു രോഗികൾ എന്നിവർക്ക് പ്രത്യകം പരിചരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.