കൊച്ചി: മെഗാ സ്റ്റാർ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അപൂർവ സൗഹൃദത്തെ കുറിച്ച് പറഞ്ഞിട്ട് അധികമായിട്ടില്ല. കഴിഞ്ഞ മെയിലാണ്, തന്നെ കാണുമ്പോഴൊക്കെ സിനിമയിലെ തന്റെ ഒരു സുഹൃത്തിനെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കാറുണ്ടെന്ന് മോഹൻലാൽ കുറിച്ചത്. വിജയനാ, എന്തൊക്കെയുണ്ടടോ, പറ' എന്നു പിണറായി വിജയൻ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം... രണ്ടാമതും മുഖ്യമന്ത്രിയായി അധികാരത്തിലേറിയ പിണറായി വിജയനെപ്പറ്റി കുറിച്ചപ്പോഴാണ് മോഹൻലാൽ ഇക്കാര്യം എഴുതിയത്. എന്നാൽ, അതാരെന്ന് താരം വെളിപ്പെടുത്തിയതുമില്ല. പിന്നീട് മാധ്യമങ്ങൾ അന്വേഷണമായി, ആരാണ് ആ നടൻ? അതിനിടെ, മെയ് 21 ന് സംവിധായകൻ അഖിൽ മാരാർ ഒരുപോസ്റ്റിട്ടു. അതോടെ എല്ലാവർക്കും മനസ്സിലായി അതാരാണ് എന്ന്. . സിനിമയിലും സീരിയലിലും സജീവമായ ജയകൃഷ്ണനാണ് പിണറായിയുടെ അടുത്ത സുഹൃത്ത്. ഇപ്പോൾ മറകളൊക്കെ നീക്കി ജയകൃഷ്ണൻ തന്നെ അക്കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്.

ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും അതേക്കുറിച്ച് ഒന്നും പറയാതിരുന്നതിന് കാരണവും അദ്ദേഹം പറയുന്നു.'ഒരുപാട് പേർ ഇതേക്കുറിച്ച് ചോദിക്കാൻ എന്നെ അഭിമുഖത്തിന് വിളിച്ചിരുന്നു. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും ഞാൻ മനഃപൂർവം ഒന്നും പറഞ്ഞില്ല. വളരെ വ്യക്തിപരമായ ഒരു റിലേഷൻഷിപ്പാണ് എനിക്ക് അദ്ദേഹവുമായുള്ളത്. വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഒന്ന്. എന്റെ ഒരു സുഹൃത്ത് ഫേസ്‌ബുക്കിലിട്ട് അത് വൈറലാക്കിയതാണ്. ഒരു കാര്യം പറയാം, ഞാൻ ഒരുപാട് സ്‌നേഹിക്കുന്ന, ആരാധിക്കുന്ന, ഒരുപാട് ബഹുമാനിക്കുന്ന എന്റെ ജ്യേഷ്ഠ സഹോദരനാണ് പിണറായി വിജയൻ. ജീവിതത്തിൽ പല കാര്യങ്ങളും ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിക്കുന്നുണ്ട്; പഠിച്ചിട്ടുണ്ട്. വാക്കുകൾക്കതീതമായ ബന്ധമാണ്'.

അഖിൽ മാരാർ മുമ്പിട്ട ഫേസ്‌ബുക്ക് കുറിപ്പിലും ഇരുവരുടെയും അടുത്ത ബന്ധം വിവരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ജയകൃഷ്ണൻ അഭിനയിച്ച ചിത്രം 'ഒരു ത്വാതിക അവലോകനത്തിന്റെ' സംവിധായകനായ അഖിൽ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചുണ്ടായ സംഭവമാണ് വിവരിച്ചത്. ജയകൃഷ്ണന്റെ ഫോണിലേക്ക് പിണറായി വിജയൻ രണ്ടു തവണ വിളിച്ചു. എന്നാൽ അപ്പോൾ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും പിന്നീട് തെരഞ്ഞെടുപ്പ് ദിനത്തിൽ നേരിട്ടു ഫോണിൽ സംസാരിക്കുന്നതു കണ്ടപ്പോഴാണ് സൗഹൃദത്തിന്റെ ആഴം അറിഞ്ഞത്. പിണറായി വിജയന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ജയകൃഷ്ണന് ക്ഷണമുണ്ടായിരുന്നു എന്നും അഖിൽ പറയുന്നു.

അഖിൽ മാരാരുടെ പഴയ കുറിപ്പ്

ലാലേട്ടൻ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജ്യേഷ്ഠനാണ്...മറ്റാരുമല്ല ഞങ്ങളുടെ ജയേട്ടൻ നിങ്ങളുടെനടൻ ജയകൃഷ്ണൻ. ഷൂട്ടിങ് സമയത്ത് ജയേട്ടന്റെ ഫോൺ എന്റെ കയ്യിലാണ്..അതിൽ ഒരു കോൾ വരുന്നു..ആദ്യം ബെൽ അടിച്ചു നിന്നപ്പോൾ ഞാൻ ശ്രദ്ധിച്ചില്ല..രണ്ടാമതും ബെല്ലടിച്ചപ്പോൾ അത്യാവശ്യം ഉള്ള ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാൻ ഫോണിൽ പേര് നോക്കി..പേര് വായിച്ചു ഞാൻ ഞെട്ടി..പിണറായി വിജയൻ സിഎം കോളിങ്....

തുടർച്ചയായി 2 തവണ പിണറായി വിജയനെ പോലൊരു മനുഷ്യൻ വിളിക്കുന്നോ...ഞാനിത് സെറ്റിൽ മറ്റൊരു നടനോട് പറഞ്ഞപ്പോൾ അദ്ദേഹം തമാശ ആയി അതിപ്പോ ആരുടെ നമ്പർ വേണമെങ്കിലും അങ്ങനെ സേവ് ചെയ്യാമല്ലോ എന്ന് പറഞ്ഞു. എന്നാൽ പിന്നീടാണ് ഞാൻ ഇവരുടെ സൗഹൃദത്തിന്റെ ആഴം കൂടുതൽ അറിയുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഞാൻ ജയേട്ടന്റെ വീട്ടിൽ ആണ്..

ഏതാണ്ട് 11 മണി ആയപ്പോൾ ജയേട്ടൻ സഖാവിനെ വിളിച്ചു.. അദ്ദേഹം എടുത്തില്ല..

5 മിനിറ്റിനുള്ളിൽ തിരികെ വിളി വന്നു..

ജയാ...ചെയ്തു തന്ന സഹായങ്ങൾക്ക് ഒരായിരം നന്ദി...

പിണറായി സഖാവിന്റെ ശബ്ദം ഫോണിൽ മുഴങ്ങുമ്പോൾ എനിക്കത് വ്യക്തമായി കേൾക്കാം...

ജയേട്ടൻ കളി കൂട്ടുകാരോട് എന്ന പോലെ വിജയേട്ടാ നമ്മൾ 100 അടിക്കും...

ആ സമയം 90 സീറ്റിൽ ആണ് എൽഡിഎഫ് മുന്നേറ്റം..

എന്തായാലും ഇവർക്കിടയിൽ ഉള്ള ബന്ധം എന്നെ അദ്ഭുതപെടുത്തുന്നതാണ്..

ഇന്ന് സത്യ പ്രതിജ്ഞയ്ക്ക് മുൻ നിരയിൽ ജയേട്ടനും പിണറായിയുടെ ഏറ്റവും വേണ്ടപ്പെട്ടവരിൽ ഒരാളായി ഉണ്ടായിരുന്നു. മകളുടെ കല്യാണത്തിന് ജയേട്ടൻ പങ്കെടുത്തില്ല, എങ്കിലും ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരിൽ ജയേട്ടനും ഉണ്ടായിരുന്നു. ലാലേട്ടന്റെ ഈ എഴുത്തു കണ്ടപ്പോൾ എനിക്ക് ഓർമ വന്നതും സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ്...