തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവിൽ കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രിയുള്ളത്.

മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റും.ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.മെഡിക്കൽബോർഡ് രൂപീകരിച്ച് തുടർ ചികിൽസ തീരുമാനിക്കും. മുഖ്യമന്ത്രിക്കു രോഗലക്ഷണങ്ങളില്ല. ആവശ്യമെങ്കിൽ തലസ്ഥാനത്തുനിന്ന് വിദഗ്ധരെ കോഴിക്കോടേയ്ക്ക് അയയ്ക്കും. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തി. പഴ്‌സനൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനിൽ പോകണമെന്നു നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 3ന് മുഖ്യമന്ത്രി കോവിഡ് വാക്‌സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണയ്ക്ക് പിന്നാലെ ഭർത്താവ് പിഎ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.