തൃശൂർ: കൊടകരയിൽ വച്ച് അജ്ഞാതർ തട്ടിയെടുത്ത മൂന്നര കോടി രൂപ ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രേഖകളില്ലാതെ കർണാടകയിൽ നിന്നാണ് കൊണ്ടുവന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പാർട്ടി നേതാക്കൾ തന്നെ വാഹനാപകടമുണ്ടാക്കി പണം തട്ടിയതാണെന്ന വിവരവും പൊലീസിന് ലഭിച്ചു. ഏപ്രിൽ മൂന്നിന് രാവിലെ തൃശൂർ - എറണാകുളം ദേശീയപാതയിലെ കൊടകരയിലായിരുന്നു സംഭവം.

മറ്റൊരു കാർ പിന്നിൽ കൊണ്ടുവന്ന് ഇടിപ്പിച്ചശേഷം പണം സൂക്ഷിച്ചിരുന്ന കാർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഇതേ പാർട്ടിയിലെ ജില്ലാ ഭാരവാഹിത്വത്തിലുള്ള രണ്ട് നേതാക്കളാണെന്നും വ്യക്തമായി. ഈ ദേശീയ പാർട്ടി ബിജെപിയാണെന്നും വാർത്ത വന്നിരുന്നു. അതേസമയം, താൻ അങ്ങനെയൊരു വാർത്ത വായിച്ചിരുന്നെന്നും എന്നാൽ സംഭവത്തിൽ ബിജെപിക്ക് റോൾ ഒന്നും ഇല്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് സുരേന്ദ്രൻ നൽകിയ മറുപടി ഇങ്ങനെ: 'എനിക്ക് അറിയില്ല. ദേശീയപാർട്ടിയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന വാർത്ത വായിച്ചിരുന്നു. അത് ഏത് ദേശീയപാർട്ടിയാണെന്ന് നിങ്ങൾ പറ. ബിജെപിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല.'' എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ വിനിയോഗിക്കാനായി കൊണ്ടുവന്ന കോടിക്കണക്കിന് രൂപ കോഴിക്കോടു വച്ചാണ് പല ജില്ലകൾക്കായി വീതിച്ചത്. അതിൽ എറണാകുളത്ത് വിതരണം ചെയ്യാൻ കാറിൽ കൊടുത്തു വിട്ടതാണ് മൂന്നരക്കോടി രൂപ.കാർ വൈകിട്ട് തൃശൂരിലെ പാർട്ടി ഓഫീസിലെത്തി. രാത്രി യാത്രയിൽ പിടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നു പറഞ്ഞ് പാർട്ടി നേതാക്കൾ യാത്രയ്ക്ക് തടസം നിന്നതായി പറയുന്നു. ആ നേതാക്കൾ തന്നെയാണ് പണം തട്ടാൻ പദ്ധതിയിട്ടത്.

പണം ഏത് വണ്ടിയിലാണെന്ന് കൃത്യമായി പ്രതികളെ അറിയിച്ചതും ഇവരാണെന്ന് സംശയിക്കുന്നു. പണവുമായി പോയ കാർ കൊടകരയിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടമാണെന്ന് കരുതി കാർ നിറുത്തിയപ്പോൾ ഇടിച്ച കാറിലുണ്ടായിരുന്നവർ ഇറങ്ങി പണമുണ്ടായിരുന്ന കാറുമായി രക്ഷപ്പെട്ടു. പുലർച്ചെ 4.40ന് കാർ കൊടകര മേൽപ്പാലം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. '

കാർ നഷ്ടപ്പെട്ടതിനെ തുടർന്ന് ഉടമ കൊടകര പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞത്. തട്ടിക്കൊണ്ടുപോയ കാർ ഉപേക്ഷിച്ച നിലയിൽ ഇരിങ്ങാലക്കുടയ്ക്ക് സമീപം കണ്ടെത്തി. കാറിന്റെ സീറ്റും ഉൾഭാഗവും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഇവിടെയാണ് പണം ഒളിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതിനിടെ പണം കൊണ്ടുവന്നയാളുമായി ഒത്തുതീർപ്പിനും ശ്രമം നടന്നു. കേസായതോടെ പ്രതി സ്ഥാനത്തുള്ള നേതാക്കൾ വീണ്ടും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും നടന്നില്ല. അപകടമുണ്ടാക്കിയ കാറിന്റെ ഉടമ മുങ്ങിയെന്ന് പറയുന്നു.

പണം നഷ്ടപ്പെട്ട വ്യക്തി എറണാകുളത്തേക്ക് ഭൂമിയിടപാടിനായി കൊണ്ടുപോയ 25 ലക്ഷം രൂപ നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയാണ് കൊടകര പൊലീസിൽ പരാതി നൽകിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും വാഹനം കണ്ടെത്തിയെങ്കിലും പണത്തെക്കുറിച്ച് വിവരം ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുക 25 ലക്ഷം അല്ലെന്നും 3.5 കോടിയാണെന്നും അറിയുന്നത്.

കർണ്ണാടകത്തിൽ നിന്നാണ് കള്ളപ്പണം എത്തിയതെന്നും ഇത് കോഴിക്കോട് വച്ച് ഭാഗിച്ച് കിട്ടിയ തുകയുമായി കാർ പത്തനംതിട്ടയിലേക്കാണ് പോയതെന്നുമാണ് സൂചന. ഇതിനിടെ തൃശൂരിൽ ഈ രഹസ്യം ലീക്കായി. അതേ പാർട്ടിയുടെ ജില്ലാ നേതാക്കൾ ഗൂഢാലോചന നടത്തി പണം തട്ടിയെന്നാണ് കേസ്. അതിനിടെ ബിജെപിയാണ് പ്രതിസ്ഥാനത്ത് എന്ന് വ്യക്തമാക്കി കൈരളി ടിവി വാർത്ത നൽകുകയും ചെയ്തു. ഇതോടെ ബിജെപിയിലെ വിഭാഗീയതകൾക്ക് ഈ പണം തട്ടലുമായി ബന്ധമുണ്ടെന്ന സംശയവും സജീവമാകുകയാണ്. ദേശീയ പാർട്ടിക്ക് വേണ്ടി എത്തിയതാണ് പണമെന്ന് മനോരമയാണ് ഇന്നലെ ആദ്യം വാർത്ത നൽകിയത്. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ സംശയങ്ങൾ. എന്നാൽ ഈ ആരോപണങ്ങൾ ബിജെപി നിഷേധിക്കുകയാണ്.

തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ചെലവഴിക്കാൻ കൊണ്ടുപോകുന്നതിനിടെ കവർച്ച ചെയ്യപ്പെട്ട കുഴൽപണം വന്നത് കർണാടകയിൽ നിന്നെന്നു വിവരം. ദേശീയ പാർട്ടി വൻതുക കോഴിക്കോട് എത്തിച്ച ശേഷം വിവിധ ജില്ലകളിലേക്കു കൈമാറുന്നതിനിടയിലാണ് കൊടകരയിൽ അപകട നാടകം നടത്തി കവർന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ധർമ്മരാജൻ എന്ന വ്യക്തിയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയതെന്നാണ് ഇന്നലെ മനോരമയുടെ വാർത്ത.

ഇതിന് പിന്നാലെയാണ് കൂടുതൽ വിശദാംശങ്ങളും പുറത്തു വരുന്നത്. ഇതോടെ ഈ കേസ് പൊലീസും ഗൗരവത്തോടെ എടുക്കും. എഫ് ഐ ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം. സ്വർണ്ണ കടത്തിലും മറ്റും സംസ്ഥാന സർക്കാരിനെ തളർത്താൻ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ സജീവമാണ്. അതിന് തിരിച്ചടിയായി ഈ കേസിന്റെ സാധ്യതകൾ ആരായാനാണ് സിപിഎം തലത്തിലെ ആലോചന. ഭരണ തുടർച്ചയുണ്ടായാൽ കൊടകരയിലെ ഈ കേസിൽ അന്വേഷണം പുതിയ തലത്തിലെത്തും. കോൺഗ്രസ് അധികാരത്തിൽ എത്തിയാലും ഇതിൽ ഗൗരവത്തോടെ അന്വേഷണം നടക്കും.

കേസിനെ കുറിച്ച് കോൺഗ്രസ് നേതൃത്വവും വിവരങ്ങൾ തേടുന്നുണ്ട്. ദേശീയ പാർട്ടിയുടെ കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താനാണ് നീക്കം. കർണ്ണാടകയിലെ നേതാക്കൾക്ക് ഈ വിഷയത്തിലുള്ള പങ്കും കോൺഗ്രസിന് ഈ കേസിലുള്ള താൽപ്പര്യം കൂട്ടുന്നുണ്ട്. അതിനിടെ പൊലീസിനു പുറമേ, പാർട്ടിയുടെയും പാർട്ടിയെ നിയന്ത്രിക്കാൻ അധികാരമുള്ള സംഘടനയുടെയും സമാന്തര അന്വേഷണവും ഈ കേസിൽ നടക്കുന്നുണ്ട് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

പണം എവിടെയുണ്ടെന്ന സൂചന ഇവർക്കു ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ 3നു പുലർച്ചെ 4.40ന് ആണ് 3.5 കോടി രൂപയുമായി ദേശീയപാതയിലൂടെ പോയിരുന്ന കാർ കൊടകരയിൽ മറ്റൊരു കാർ ഇടിപ്പിച്ച ശേഷം കടത്തിക്കൊണ്ടുപോയത്. ഭൂമി ഇടപാടിനു കൊണ്ടുപോയ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയാണു കൊടകര പൊലീസിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ പരാതിയിൽ പറയുന്നതിനേക്കാൾ പണം കാറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് തിരിച്ചറിയുന്നത്.

കവർച്ച ആസൂത്രണം തൃശൂരിലാണു നടന്നതെന്നു വ്യക്തമായി. സംഭവത്തിന്റെ തലേന്നു രാത്രി തന്നെ പണവുമായി വാഹനം തൃശൂരിലെത്തിയിരുന്നു. ജില്ലയിലെ ചില നേതാക്കൾ രാത്രിയാത്ര വേണ്ടെന്നു പറഞ്ഞ് സംഘത്തിന് എംജി റോഡിലെ ഹോട്ടലിൽ മുറിയെടുത്തു നൽകി. യാത്ര പുലർച്ചെയിലേക്കു ക്രമീകരിച്ചതിനു പിന്നിൽ തട്ടിക്കൊണ്ടുപോകൽ പദ്ധതി ഏകോപിപ്പിക്കാനുള്ള സമയം കണ്ടെത്തലാണെന്നാണു പാർട്ടിതല രഹസ്യാന്വേഷണത്തിൽ ലഭിച്ച സൂചന.