മൂലമറ്റം: തിരുമ്മുചികിത്സക്കെത്തിയ ആദിവാസി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ ആശ്രയിച്ച കുടുതൽ പരിശോധനക്കൊരുങ്ങി പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞാർ പൊലീസ് കുടയത്തൂരിൽ വൈദ്യന്റെ വീട്ടിലെത്തി. വാടകവീട് കേന്ദ്രീകരിച്ചാണ് ഇയാളുടെ ചികിത്സ.

അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ് ഷൈലജ ദമ്പതികളുടെ മകൻ പതിനാറു വയസ്സുള്ള മഹേഷിനെ ഇന്നലെ രാവിലെയാണ് നാട്ടുവൈദ്യനായ മേത്തൊട്ടി കുരുവംപ്ലാക്കൽ ജയിംസിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന വൈദ്യർ പൊലീസിന്റെ നീരീക്ഷണത്തിലാണ്. എങ്കിലും മരണകാരണം വ്യക്തമായാലെ കൂടുതൽ നടപടികൾ സാധ്യമാകു എന്ന് പൊലീസ് അറിയിച്ചു.

4 മാസം മുൻപു മഹേഷ് വീടിനു സമീപം വീണിരുന്നുവത്രെ. ഇതിനുശേഷം കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്നു മഹേഷ് പറഞ്ഞിരുന്നു. ഇതിന്റെ ചികിത്സകൾക്കായി കഴിഞ്ഞ ദിവസം ആദ്യം മുട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പോയത്. ഡോക്ടർ എക്‌സ്‌റേ എടുത്തു നോക്കണമെന്നു പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു.

എന്നാൽ എക്സ്റേ എടുക്കാതെ അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടുവൈദ്യന്റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി വെള്ളിയാഴ്ച ഉച്ചയോടെയാണ് മഹേഷും ബന്ധുക്കളും എത്തിയത്.തൊട്ടടുത്ത ദിവസം പുലർച്ചെ നാലോടെ മഹേഷിനെ കട്ടിലിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.വൈദ്യർ തന്നെയാണു മരണവിവരം പൊലീസിൽ അറിയിച്ചത്.ഈ സമയത്തു മഹേഷിന്റെ അച്ഛനും അമ്മാവനും കൂടെയുണ്ടായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കാഞ്ഞാർ എസ്‌ഐ കെ.ആർ.ശിവപ്രസാദ്, എഎസ്ഐ കെ.എച്ച്.ഉബൈസ്, സിവിൽ പൊലീസ് ഓഫിസർ ടി.എസ്.സെൽമ എന്നിവർ മേൽനടപടികൾ പൂർത്തിയാക്കിയത്.പൂമാല ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് മഹേഷ്