ന്യൂഡൽഹി: കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ എന്നിവരുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചത്.

വാക്സീൻ രജിസ്ട്രേഷനായി കൊവിൻ ആപ്പിന് പകരം സ്വന്തമായി ആപ് വികസിപ്പിക്കാൻ അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഫോണിൽ ബന്ധപ്പെട്ടത്. കോവിഡ് പ്രതിസന്ധി രൂക്ഷമായി അനുഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര.

കോവിഡ് പ്രതിരോധത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും സംസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രി തന്നെ കേട്ടില്ലെന്നും ഫോണിലൂടെ മാൻ കി ബാത്ത് നടത്തുകയായിരുന്നുവെന്നും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ആരോപിച്ചിരുന്നു.