ന്യൂഡൽഹി: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിയുടെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്ന സമയമുണ്ടായിരുന്നു. എന്നാൽ, ഈ വിലയിരുത്തലുകളൊന്നും നരേന്ദ്ര മോദിയുടെ ജനപ്രീതി കുറയ്ക്കുന്നില്ലെന്നാണ് പുറത്തുവരുന്ന ആഗോള തലത്തിലെ സർവേകൾ വ്യക്തമാക്കുന്നത്.

ആഗോള സ്വാധീനത്തിൽ ലോകനേതാക്കളെ പിന്നിലാക്കി വീണ്ടും നരേന്ദ്ര മോദി ഒന്നാം സ്ഥാനത്താണ്. അമേരിക്കൻ ഡേറ്റ ഇന്റലിജൻസ് കമ്പനിയായ മോണിങ് കൺസൾട്ട് നടത്തിയ സർവേയിൽ ലോകത്തെ ഒന്നാംനമ്പർ നേതാവായി മോദിയെ തിരഞ്ഞെടുത്തു. യുഎസ്, യുകെ, റഷ്യ, ഓസ്ട്രേലിയ, കാനഡ, ബ്രസീൽ, ഫ്രാൻസ്, ജർമനി തുടങ്ങി 13 രാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കിയാണ് സർവേയിൽ മോദി മുന്നിലെത്തിയത്.

13 രാജ്യങ്ങളിലെ നേതാക്കളുടെ ദേശീയ റേറ്റിങ് ട്രാക്ക് ചെയ്യുന്ന മോണിങ് കൺസൾട്ട് മോദിയുടെ ജനപ്രീതിയിൽ അല്പം ഇടിവുവന്നതായി വ്യക്തമാക്കുന്നുണ്ടെങ്കിലും ജൂൺ തുടക്കത്തിൽ 66 ശതമാനത്തോളം അംഗീകാരം നേടി മറ്റുനേതാക്കന്മാരേക്കാൾ ബഹുദൂരം മുന്നിലാണ്. മോണിങ് കൺസൾട്ട് ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കർ എല്ലാ വ്യാഴാഴ്ചയുമാണ് അപ്ഡേറ്റ് ചെയ്യുന്നത്.

മോണിങ് കൺസൾട്ട് പ്രകാരം രണ്ടാംസ്ഥാനത്തുള്ള നേതാവ് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഘിയാണ്. 63 ശതമാനം റേറ്റിങ് നേടി മെക്സിക്കൻ പ്രസിഡന്റ് മാനുവൽ ലോപെസ് ഒബ്രഡോറും 54 ശതമാനം റേറ്റിങ് നേടി ഓസ്ട്രേലിയൽ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും 53 ശതമാനം റേറ്റിങ്ങുമായി ജർമൻ ചാൻസലർ ആംഗെല മെർക്കലും യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ ഉണ്ട്.

അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി മോദിയുടെ ജനപ്രീതി അൽപ്പം കുറച്ചതായും സർവേ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ലോകരാജ്യങ്ങളുടെ തലവന്മാരിൽ ജനപ്രീതിയിൽ മുന്നിൽ മോദി തന്നെയാണ്. 66% പിന്തുണ മോദിക്കുള്ളപ്പോൾ ബൈഡന് 53 ശതമാനവും ബോറിസ് ജോൺസണ് 44 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് 35 ശതമാനവുമാണ് പിന്തുണ. 2019ൽ 82% ആയിരുന്നു മോദിയുടെ റേറ്റിങ്.

ഒരു വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ റേറ്റിങ്ങിൽ 20 പോയിന്റുകൾ കുറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും മോദിയുടെ റേറ്റിങ് കുറയാൻ കാരണമായെന്നാണു വിലയിരുത്തൽ. പൊളിറ്റിക്കൽ ഇന്റലിജൻസ് യൂണിറ്റ് വഴിയാണ് മോണിങ് കൺസൽട്ട് വിവരങ്ങൾ ശേഖരിക്കുന്നത്.