ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ കോൺ​ഗ്രസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തുറന്ന് കാട്ടിയായിരുന്നു ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റിലെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പ്രസം​ഗം. മന്മോഹൻ സിങ് പറഞ്ഞതാണ് മോദി നടപ്പാക്കുന്നതെന്നും അതിൽ അഭിമാനിക്കുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു. കാർഷിക നിയമങ്ങളിൽ കോൺഗ്രസ് മലക്കം മറിയുകയാണെന്നായിരുന്നു മന്മോഹൻ സിം​ഗിന്റെ പ്രസ്താവന ഉദ്ധരിച്ച് മോദി ആരോപിച്ചത്. വികസനത്തിന് മാറ്റം അനിവാര്യമാണെന്ന നിലപാട് പ്രധാനമന്ത്രി രാജ്യസഭയിലും ആവർത്തിച്ചു.

ആദരണീയനായ ഡോ.മന്മോഹൻ സിങ്ജി ഇവിടെയുണ്ട്. ഞാൻ അദ്ദേഹത്തിന്റെ തന്നെ ഒരു ഉദ്ധരണി എടുത്തുപറയാൻ ആഗ്രഹിക്കുകയാണ്. കാർഷിക നിയമങ്ങളിൽ മലക്കം മറിയുന്നവരും ഞാൻ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിലും അദ്ദേഹം പറയുന്നതിനോട് യോജിച്ചേക്കാം. ഒരു വലിയ പൊതുവിപണി എന്ന നിലയിൽ ഇന്ത്യയുടെ വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് അതിന് മാർഗതടസ്സമായി നിൽക്കുന്നതെല്ലാം നീക്കം ചെയ്യുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ് അദ്ദേഹം പറഞ്ഞത്‌ മന്മോഹൻ സിങ് കർഷകർക്ക് സൗജന്യ മാർക്കറ്റ് നൽകുന്നതിനെ കുറിച്ചും ഒറ്റവിപണിയെ കുറിച്ചും സംസാരിച്ചിരുന്നു. വാസ്തവത്തിൽ നിങ്ങൾ അഭിമാനിക്കുകയാണ് വേണ്ടത്. മന്മോഹൻ സിങ് പറഞ്ഞത് മോദി നടപ്പിലാക്കുന്നുവെന്നതിൽ.'പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.

കർഷകരോട് സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രധാനമന്ത്രി അവരുടെ ആശങ്കകളെ കുറിച്ച് ചർച്ച നടത്താമെന്ന വാഗ്ദാനം വീണ്ടും മുന്നോട്ടുവെക്കുകയും ചെയ്തു. 'ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണ്. ഞാൻ രാജ്യസഭയിൽ നിന്ന് നിങ്ങളെ ചർച്ചയ്ക്കായി ക്ഷണിക്കുകയാണ്. എംഎസ്‌പി ഉണ്ടായിരുന്നു, എംഎസ്‌പി ഉണ്ട്, എംഎസ്‌പി തുടർന്നും ഉണ്ടാകും,. ആർക്കും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കില്ല. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. പിറകോട്ടല്ല.

കാർഷികമേഖലയിലെ ഈ നവീകരണങ്ങൾക്ക് ഒരു അവസരം നാം നൽകേണ്ടതുണ്ട്' 'ഭൂമി കുറവുള്ള കർഷകരുടെ എണ്ണം 1971 ൽ 51 ശതമാനമായിരുന്നുവെങ്കിൽ ഇന്ന് 68 ശതമാനമായി ഉയർന്നു. ഇന്ന് 86 ശതമാനം കർഷകർക്കും രണ്ടു ഹെക്ടറിൽ താഴെ ഭൂമിയാണ് ഉള്ളത്. അതായത് 12 കോടി കർഷകർ. ഈ കർഷകരുടെ കാര്യത്തിൽ രാജ്യത്തിന് ഉത്തരവാദിത്വമില്ലെന്നാണോ കരുതുന്നത്.? മോദി ചോദിച്ചു.