കൊച്ചി: പച്ചാളത്തെ കർഫർണാം സംരക്ഷണ കേന്ദ്രത്തിൽ പോക്‌സോ കേസിലെ ഇര മരിച്ച സംഭവം വിശദമായി അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ. പിതാവിന്റെയും അയൽവാസിയുടെയും പീഡനത്തിനിരയായ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി കർഫർണാം എന്ന സ്വകാര്യ സംരക്ഷണ കേന്ദ്രത്തിൽ കഴിയവെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഴഞ്ഞ് വീണ് മരിച്ചത്.

പനി കൂടിയതിനെ തുടർന്ന് മരിച്ചു എന്നാണ് ബന്ധുക്കളെ അറിയിച്ചത്. ഇത് വിശ്വസിക്കാനാകില്ലെന്നും താൻ മുമ്പ് കുട്ടിയെ കാണാൻ ചെന്നപ്പോൾ സിഡബ്‌ളിയുസി അധികൃതർ അനുവദിച്ചില്ലെന്നും അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദേഹത്ത് പിച്ചിയതു പോലുള്ള പാടുകളും മറ്റും ഉണ്ടായിരുന്നെന്നും നേരാംവണ്ണം ഭക്ഷണമോ ആഹാരമോ ലഭിച്ചതായി കരുതുന്നില്ലന്നും വീട്ടിൽ നിന്നും നിന്നും ഇറങ്ങുമ്പോൾ നന്നായിരുന്ന മകൾ മരിക്കുബോൾ ക്ഷീണിച്ച നിലയിലായിരുന്നെന്നും മാതാവ് കൂട്ടിച്ചേർത്തു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബന്ധുക്കൾ പരാതി നൽകിയതായും അവർ വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടർന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അംഗങ്ങൾ അന്വേഷണം തുടങ്ങിയിരുന്നു. കുട്ടിക്ക് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സഹായത്തോടെ ഹോമിയോ ചികിത്സ ലഭ്യമാക്കിയിരുന്നു എന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. കഫർണാം അധികൃതർ കുട്ടിയുടെ രോഗ വിവരം അറിയിക്കുന്നതിൽ വീഴച വരുത്തി എന്നാണ് ചൈൽഡ് വെൽഫെയർ കമ്മറ്റി പറയുന്നത്. ചൈൽഡ് വെൽഫെയർ കമ്മറ്റിയും സ്ഥാപനത്തിൽ പരിശോധന നടത്തുമെന്നാണ് അറിയുന്നത്.