കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും നിരവധിയാളുകൾക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിൽ ഈ വരുന്ന 18ന് കോടതി വിധി പറയും. പെൺകുട്ടിയുടെ മാതാവ് ഒന്നാം പ്രതിയും രണ്ടാനച്ഛൻ രണ്ടാം പ്രതിയുമായ കേസിൽ 14 വർഷങ്ങൾക്ക് ശേഷമണ് കോടതി വിധി പറയുന്നത്. 2007-08 കാലഘടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ വിവാഹമോചനം നടത്തിയതിന് ശേഷം മാതാവിനും രണ്ടാനച്ഛനും കൂടെ താമസിച്ചിരുന്ന പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പലർക്കും കാഴ്ചവെക്കുകയും രണ്ടാനച്ഛൻ പലതവണയായി പിഡിപ്പിക്കുകയുമായിരുന്നു.

സംഭവം നടക്കുമ്പോൾ 13 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രലോഭനങ്ങളിൽ വീഴ്‌ത്തി കോഴിക്കോട്, ഊട്ടി,വയനാട്, ഗുണ്ടൽപേട്ട്,മണാശ്ശേരി എന്നിവിടങ്ങളിലെ ഹോട്ടലുകളിലും വീടുകളിലും കൊണ്ടുപോയി പലർക്കായി കാഴ്ച വെക്കുകയായിരുന്നു. പീഡനം സഹിക്കാനാവാതെ പെൺകുട്ടി സ്വന്തം പിതാവിനടുത്തെത്തി പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയെ പിന്നീട് കോഴിക്കോട് അന്വോഷി ഷോർട്ട് സ്റ്റേ ഹോമിലേക്കും അവിടെ നിന്നും മഹിള സമഖ്യയുടെ നിർഭയ ഹോമിലേക്കും മാറ്റുകയായിരുന്നു. കോഴിക്കോട് ജില്ല പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതി മുക്കം പൊലീസിന് കൈമറുകയും ചെയ്തു. മഹിള സമഖ്യയുടെയും നിർഭയയുടെയും സംരക്ഷണത്തിൽ കഴിയുന്ന കുട്ടി അവിടെനിന്നെത്തിയാണ് കോടതിയിൽ മൊഴി നൽകിയത്.

കേസിൽ മാതാവ് ഒന്നാം പ്രതിയും രണ്ടാനഛൻ രണ്ടാം പ്രതിയുമാണ്. ഇവരെ കൂടാതെ താഴെക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ് എന്ന ബാവ (44), കൊടിയത്തൂർ കോട്ടുപുറത്തുകൊളക്കാടൻ ജമാൽ എന്ന ജമാലുദ്ദീൻ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ എന്ന വിക്കി എന്ന മാനു (54), കൊടിയത്തൂർ കോശാലപ്പറമ്പ് കൊളക്കാടൻ നൗഷാദ് എന്ന മോൻ (48), കാവന്നൂർ വാക്കല്ലൂർ കളത്തിങ്ങൽ ഇരുമ്പിശേരി അഷ്റഫ് (53), കാവന്നൂർ കളത്തിങ്ങൽ പുതുക്കൽ ജാഫർ എന്ന കുഞ്ഞിപ്പ (38), കാവന്നൂർ കുയിൽതൊടി നൗഷാദ് (41), അബ്ദുൽ ജലീൽ (40) എന്നിവരും ഈ കേസിൽ പ്രതികളാണ്.

അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂട്ടറെയുമടക്കം പല തവണ മാറ്റുകയും പ്രതികൾക്കായി ഉന്നത ഇടപെടൽ നടന്നുവെന്നും ഈ കേസിനെ സംബന്ധിച്ച് നേരത്തെ ആരോപണം ഉയർന്നിരുന്നു. പ്രതികളിൽ പലർക്കും ഉന്നതസ്വാധീനമുള്ളതായും ആരോപണങ്ങളുണ്ടായിരുന്നു. പ്രതികൾ നിരവധി തവണ ഹൈക്കോടതിയെ സമീപിച്ചതാണ് കേസ് ഇത്രയും നീളാൻ കാരണമായത്. 2009 ജനുവരിയിൽ ഡിവൈ.എസ്‌പി സി.ടി. ടോം അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. രാജീവായിരുന്ന പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

ആറ് മാസത്തിനകം കേസ് തീർപ്പാക്കണമെന്നാണ് 2009ൽ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നതെങ്കിലും അന്ന് പോക്സോ കോടതിയിൽ ജഡ്ജിയില്ലാത്തതിനാൽ അതിവേഗ കോടതിയിൽ വിചാരണ തുടങ്ങി. പിന്നീട് പോക്സോ കോടതിയിൽ സിറ്റിങ് പുനരാരംഭിച്ച് കേസ് അങ്ങോട്ട് മാറ്റാൻ തീരുമാനമായെങ്കിലും സാക്ഷി വിസ്താരം തുടങ്ങിയ അതിവേഗ കോടതിയിൽതന്നെ വിചാരണ തുടരാൻ പ്രോസിക്യൂഷൻ ജില്ല കോടതിയുടെ അനുമതി വാങ്ങുകയായിരുന്നു. കോഴിക്കോട് അതിവേഗ കോടതി സെഷൻസ് ജഡ്ജി ശ്യാംലാലാണ് കേസിൽ 14 വർഷത്തിന് ശേഷം വരുന്ന 18ന് വിധി പറയുന്നത്. പ്രതികൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനും വ്യഭിചാരത്തിന് വിറ്റതിനും ബലാത്സംഗത്തിനും ശിക്ഷ നിയമം 366 എ, 372, 373, 376 തുടങ്ങി വിവിധ വകുപ്പുകളനുസരിച്ച് കുറ്റം ചുമത്തിയിരിക്കുന്നത്. മാതാവും രണ്ടാനഞ്ചനും ഉൾപ്പെടെ 10 പ്രതികളാണ് കേസിലുള്ളത്.