അഹമ്മദാബാദ്: കാമുകനുമായുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാതാവ് ഒമ്പതു വയസ്സുള്ള മകനെ പാലിൽ വിഷം ചേർത്തുകൊലപ്പെടുത്തി. അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ കുട്ടിയുടെ മാതാവ് 26 കാരിയായ ജ്യോതി പാർമ്മറെയും ഇവരുടെ ബന്ധുവും കാമുകനും പാലൻപൂർ സ്വദേശിയുമായയ ഭൂപേന്ദ്ര പാർമറെയും പൊലീസ് അറസ്റ്റ് ചെയ്തു.

പാലൻപൂർ ആശുപത്രിയിലെ ക്ലീനറാണ് ഭൂപേന്ദ്ര പാർമർ. ആശുപത്രിക്ക് സമീപത്തെ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കുഞ്ഞിന് പാലിൽ വിഷം ചേർത്തുകൊടുത്തത്. കുട്ടി വിഷം ഉള്ളിൽ ചെന്നാണ് മരണമടഞ്ഞതെന്ന് ആശുപത്രി കണ്ടെത്തിയതോടെയാണ് സത്യം പുറത്തുവന്നത്. നരോദ സ്വദേശിനിയായ ജ്യോതിയും ഭൂപേന്ദ്രയും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഇതിന് മൂന്നു വയസ്സുകാരനായ മകൻ തടസ്സമാണ് എന്ന് വന്നതോടെയാണ് രണ്ടുപേരും ചേർന്ന് കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചത്.

തുടർച്ച് ഓഗസ്റ്റ് 6 ന് ജ്യോതി മകന് രാത്രിമുഴുവൻ പനിയായിരുന്നു എന്ന് പറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോയി. അതിന് ശേഷം മകനെ മാതാവ് ഗസ്റ്റ് ഹൗസിൽ എത്തിച്ചു. ഇവിടെ ഭൂപേന്ദ്ര നേരത്തേ പറഞ്ഞത് പ്രകാരം പാലും ഒരു പായ്ക്കറ്റ് ഗ്ളൂക്കോസ് ബിസ്‌ക്കറ്റും വിഷക്കുപ്പിയുമായി കാത്തു നിന്നിരുന്നു. പിന്നീട് ഗ്ളാസ്സിൽ വിഷം കലർത്തിയ പാൽ ഒഴിച്ചു നൽകി. വിഷം കലർന്ന പാൽ കുടിച്ചതിന് പിന്നാലെ കുട്ടി അബോധാവസ്ഥയിലാകുകയും പിന്നീട് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ഒടുവിൽ ഓഗസ്റ്റ് 8 ന് മരണമടയുകയും ചെയ്തു.

ഡോക്ടർ പിന്നീട് കുട്ടിയുടെ പിതാവ് അജയ് യോട് കുട്ടിക്ക് വിഷബാധയേറ്റതായി ഡോക്ടർ പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. എന്നാൽ ഓഗസ്റ്റ് 9 ന് ആശുപത്രിയിൽ നിന്നും റിപ്പോർട്ട് കിട്ടി. വിഷബാധയാണ് മരണകാരണമെന്ന് ബന്ധുവായ മുകേഷ് അറിയുകയും മുകേഷ് ജ്യോതിയെ ചോദ്യം ചെയ്തപ്പോൾ അവർ എല്ലാം തുറന്നു പറയുകയുമായിരുന്നു. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാർട്ടത്തിന് വിധേയമാക്കിയപ്പോൾ ഉള്ളിൽ വിഷം ചെന്നതായി കണ്ടെത്തുകയും ചെയ്തു.