കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിതിന മോളെ കഴുത്തറുത്തുകൊലപ്പെടുത്തി പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പിന്നീട് കോടതിയിൽ ഹാജരാക്കും.

രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിക്കുകയായിരുന്നു.

എന്നാൽ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കത്തി കൊണ്ടുവന്നത് തന്റെ കൈ ഞരമ്പ് മുറിച്ച് നിതിനയെ പേടിപ്പിക്കാനാണ്. എന്നാൽ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൊലപ്പെടുത്തി.

രണ്ട് വർഷമായി നിതിനയുമായി പ്രണയത്തിലായിരുന്നു. എന്നാൽ നിതിന അകന്നത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി നൽകി. കോതമംഗലത്ത് മാനസയുടെ കൊലപാതകത്തിന്റെ ഓർമ്മ വിടും മുമ്പാണ് പ്രണയപ്പകയിൽ മറ്റൊരു കൊലപാതക വാർത്ത നാടിനെ നടുക്കുന്നത്.