ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ കൂടുതൽ കുരുക്കിലേക്ക്. മകൻ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുള്ള വധശ്രമത്തിന് കൂടി കേസെടുത്തതോടെ അജയ് മിശ്രയുടെ നിലയും പരുങ്ങലിലായി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിർദ്ദേശ പ്രകാരമാണ് അശിഷ് മിശ്രക്കെതിരെ നടപടി കൈക്കൊണ്ടത്. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.

കർഷകരുടെ മേൽ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂർവ്വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തിയത്. സ്ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകൾ കൂടി ചേർത്തത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചനയടക്കമുള്ള വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു.

അമിത വേഗത്തിൽ വാഹനമോടിക്കൽ, അശ്രദ്ധ കാരണം മരണം സംഭവിക്കൽ തുടങ്ങിയ വകുപ്പുകൾ എടുത്ത് മാറ്റിയാണ് എഫ്‌ഐആർ പുതുക്കിയത്. മറ്റ് 12 പ്രതികൾക്കെതിരെയും പുതിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായി. കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ആവശ്യം തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് ഇരുസഭകളും പല തവണ തടസ്സപ്പെട്ടു. ചർച്ച നടത്തി പ്രതിപക്ഷത്തിന് ആയുധം നൽകേണ്ടെന്നാണ് പ്രതിരോധത്തിലായ സർക്കാർ നിലപാട്. അജയ് മിശ്രയെ പുറത്താക്കണമെന്ന് സംയുക്ത കിസാൻ മോർച്ചയും ആവർത്തിക്കുകയാണ്.

ലഖിംപുർ ഖേരിയിൽ അതിവേഗം വാഹനമോടിക്കൽ, അശ്രദ്ധയെത്തുടർന്ന് ഗുരുതരമായി പരിക്കേൽപ്പിക്കൽ, അതിവേഗവും അശ്രദ്ധയും കാരണം മരണം സംഭവിക്കൽ, കൊലപാതകശ്രമം എന്നിവയാണ് ഇപ്പോൾ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. അതിനുപകരം കൊലപാതകം, കലാപമുണ്ടാക്കൽ, മാരകായുധങ്ങളുമായി ആക്രമണം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ കൂട്ടിച്ചേർക്കണമെന്നാണ് എസ്‌ഐ.ടി.യുടെ ആവശ്യം.

തെളിവുകളനുസരിച്ച് ലഖിംപുർ ഖേരിയിലേത് അശ്രദ്ധയെത്തുടർന്നുണ്ടായ കൊലപാതകമല്ലെന്ന് അപേക്ഷയിൽ പറയുന്നു. മുൻകൂട്ടിയുള്ള ആസൂത്രണമനുസരിച്ചാണ് ലഖിംപുർ കൊലപാതകം. അതനുസരിച്ച് പ്രതികൾക്കെതിരേ നിലവിലുള്ള വാറന്റിൽ മാറ്റംവരുത്തണമെന്നും എസ്‌ഐ.ടി. ആവശ്യപ്പെട്ടു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ആശിഷ് മിശ്രയടക്കമുള്ള 13 കുറ്റാരോപിതർ.