കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പച്ചക്കറി കടകളിൽ മോഷണം നടത്തുന്ന യുവാവ് പിടിയിൽ. ഈരാറ്റ് പേട്ട സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. പാലാ ഈരാറ്റ്പേട്ട കോട്ടയം എന്നിവിടങ്ങളിലെ പച്ചക്കറികടകളിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വ്യാപകമായ മോഷണം നടന്നിരുന്നു. എസ്എസ് പച്ചക്കറി സ്റ്റാളിൽ നിന്നും മോഷ്ടിച്ച 4800 രൂപ ഇയാളിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞയാഴ്ച ഈരാറ്റുപേട്ട റോഡിൽ പ്രവർത്തിക്കുന്ന ബി എ നിയാസിന്റെ പച്ചക്കറി കട, ദേശീയ പാതയോരത്തെ എം കെ അബ്ദുൽ കരീമിന്റെ പച്ചക്കറിക്കട, പുത്തനങ്ങാടി റോഡിലെ പി എം ഷാഹുലിന്റെ പച്ചക്കറികട എന്നിവിടങ്ങളിലായിരുന്നു ‍ മോഷണം നടന്നത്.

കാഞ്ഞിരപ്പള്ളി എസ്എസ് കവലയിലെ പച്ചക്കറി കട, അബ്ദുൽ കരീമിന്റെ മറ്റൊരു പച്ചക്കറി കട എന്നിവിടങ്ങളിലെ മോഷണത്തിന് ശേഷം ശ്രീജിത്ത് കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെത്തി. അവിടെ ഒരു കെട്ടിടത്തിന് മുകളിൽ കയറി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കിടന്നുറങ്ങി. ശ്രീജിത്തിനെ കണ്ട് സംശയം തോന്നിയ തൊഴിലാളികൾ ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് കാഞ്ഞിരപ്പള്ളി ടൗണിലെത്തി ചുമട്ട്തൊഴിലാളികളോട് വിവരം പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്രീജിത്തിനെ തൊഴിലാളികൾ തടഞ്ഞ് വച്ച ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പച്ചക്കറി കടകൾക്ക് പൊതുവേ അടച്ചുറപ്പില്ലാത്തതാണ് മോഷണത്തിനായി ഇവ തിരഞ്ഞെടുക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.