മോറിഗോൺ: തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർത്ത് പൊലീസ്. അസമിലെ മോറിഗോണിലാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ച കേസിലെ പ്രതിക്കാണ് വെടിയേറ്റത്.

സയ്യിദ് അലി എന്നറിയപ്പെടുന്ന പത്ത എന്നയാളെ ജൂൺ 26നാണ് അറസ്റ്റ് ചെയ്തത്. അറുപത്തിയഞ്ചുകാരനായ മതപുരോഹിതൻ കൂടിയായിരുന്നു സയ്യിദ് അലി. ജൂൺ 20നാണ് ഒൻപത് വയസുകാരിയുടെ മൃതദേഹം പീഡനത്തിന് ഇരയായി കൊല ചെയ്ത നിലയിൽ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് മൂത്രമൊഴിക്കാനെന്ന വ്യാജേന ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പൊലീസ് രണ്ട് റൗണ്ട് വെടിവച്ചതിൽ ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. മോഗിഗോൺ ഭുരാഗോൺ പാതയിലാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. പരിക്കേറ്റതിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.