ന്യൂഡൽഹി:ഗുജറാത്തിലെ ചരിത്രവിജയത്തിനും ഏഴാം തവണയും അജയ്യരായുള്ള അധികാര തുടർച്ചയുടേയും അവേശത്തിലാണ് ബിജെപി നേതാക്കളും അണികളും.ഇതിനിടയിൽ ഹിമാചൽ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും അതെല്ലാം ഗുജറാത്തിലെ വിജയപ്രഭക്ക് മുന്നിൽ അത്രകണ്ട് ശോഭിക്കുന്നില്ല.എന്നാൽ ഇതിനിടയിലും മറ്റ് 5 സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല് എന്നതും ശ്രദ്ധേയമാണ്.ഉത്തർപ്രദേശ്, ബിഹാർ, ഛത്തിസ്ഗഢ്, ഒഡിഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭ സീറ്റിലേക്കും ഉത്തർ പ്രദേശിലെ ഒരു ലോക്സഭ മണ്ഡലത്തിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിൽ ഒര് സീറ്റ് പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല,കൂടാതെ ബിജെപിക്ക് സിറ്റിങ് സീറ്റ് ഉത്തർപ്രദേശിൽ നഷ്ടപ്പെടുകയും ചെയ്തു.

മുൻ പ്രതിരോധമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവ് വന്ന മെയിൻപുരി ലോക്സഭ സീറ്റിലേക്കും ഖതൗലി, റാംപുർ നിയമസഭ സീറ്റുകളിലേക്കുമാണ് യു.പിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.മൂന്നിടത്തും ബിജെപി തോറ്റു.റാംപൂരിൽ ബിജെപി ശക്തമായ മത്സരം കാഴ്ച വച്ചു.എന്നാൽ സിറ്റിങ് സീറ്റായ ഖതൗലിയിൽ ബിജെപി വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.മുസാഫർപുർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട ബിജെപിയിലെ വിക്രം സിങ് സെയ്നിയും വിദ്വേഷ പ്രസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട സമാജ്വാദി പാർട്ടിയിലെ അസം ഖാനും അയോഗ്യരാക്കപ്പെട്ടതിനെ തുടർന്നാണ് യു.പി. നിയമസഭ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.

ഖതൗലിയിൽ രാഷ്ട്രീയ ലോക്ദള്ളിലെ മദൻ ഭയ്യയാണ് ജയിച്ചത്.രാംപൂരിൽ എസ് പിയുടെ മഹുമ്മദ് അസിം രാജയും.മുലായത്തിന്റെ തട്ടകമായ മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് ലക്ഷത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.

ബിഹാറിൽ ബിജെപിയുമായി ജെ.ഡി.യു വേർപിരിഞ്ഞ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് കുർഹാനി മണ്ഡലത്തിൽ നടന്നത്.കുർഹാനിയിൽ ജനതാദൾ സ്ഥാനാർത്ഥി മനോജ് സിൻഹയാണ് മുന്നിൽ.രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിലാണ്.ഒഡിഷയിലെ പദംപുർ മണ്ഡലത്തിൽ ബി.ജെ.ഡി എംഎ‍ൽഎ ബിജയ് രഞ്ജൻ സിങ് ബാരിഹയുടെ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.പദംപൂരിൽ ബിജു ജനതാദൾ സ്ഥാനാർത്ഥിയാണ് മുന്നിൽ.ഇവിടെ ബിജെപി സ്ഥാനാർത്ഥിയേക്കാൾ 12,548 വോട്ടിന്റെ ലീഡ് നേടാൻ ബി.ജെ.ഡി സ്ഥാനാർത്ഥിക്കായിട്ടുണ്ട്.