ടെൽ അവിവ്: ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് ഇനിയും അറുതിയായില്ല. ഖത്തർ സമർപ്പിച്ച ബന്ദികൈമാറ്റ നിർദ്ദേശം ചർച്ച ചെയ്യുന്നതായി ഇസ്രയേൽ അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. യുദ്ധം നിർത്താതെ ഇതേക്കുറിച്ചു ചർച്ച വേണ്ടെന്ന നിലപാടിലാണ് ഹമാസ്. ഇതോടെ അടുത്തെങ്ങും സമാധാനം മേഖലയിൽ ഉണ്ടാകില്ലെന്നത് ഉറപ്പാണ്. യുദ്ധത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രിയുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ചർച്ച നടത്തിയിട്ടുണ്ട്. ആക്രമണം ഹീസ്ബുള്ളയെ ലക്ഷ്യമാക്കിയും ശക്തമാക്കിയിട്ടുണ്ട് ഇസ്രയേൽ. ലെബനനിലേക്കാണ് ആക്രമണം വ്യാപിപ്പിക്കുന്നത്.

ഇന്നലെയും ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെയും ഇരുനൂറോളം പേർ കൊല്ലപ്പെട്ടു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജറൂസലമിൻ വൻ പ്രതിഷേധമുണ്ടായി. ഇസ്രയേലിനെ വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി വീണ്ടും ഇറാൻ രംഗത്തെത്തി. ബന്ദിമോചനവുമായി ബന്ധപ്പെട്ട് പുതിയ ചർച്ച നടക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് നെതന്യാഹു.

ഖത്തർ സമർപ്പിച്ച നിർദ്ദേശം രാത്രി ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ചർച്ച ചെയ്തതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം നേരത്തെയുള്ള നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ഹമാസ് നേതാക്കൾ പ്രതികരിച്ചു. ആക്രമണം പൂർണമായി നിർത്താതെ ബന്ദികൈമാറ്റം ഉണ്ടാകില്ലെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.

മധ്യസ്ഥ രാജ്യമെന്ന നിലക്ക് ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഖത്തർ നിർണായക റോളാണ് നിർവഹിക്കുന്നതെന്ന് യു.എസ് പ്രത്യേക ദൂതൻ റോജർ കാർസ്റ്റൻസ് അറിയിച്ചു. പ്രതികരിച്ചു. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധം വ്യാപകമായതോടെ നെതന്യാഹു കൂടുതൽ സമ്മർദത്തിലായി. മൂന്ന് ബന്ദികളെ വെടിവെച്ചു കൊല്ലാനിടയായത് ഗുരുതര വീഴ്ചയാണെന്ന് സമ്മതിക്കുന്ന ഇസ്രയേൽ സൈനിക റിപ്പോർട്ടും പുറത്തുവന്നു.

കടുത്ത മാനസിക സമ്മർദമാണ് വെടിവെപ്പിനു പിന്നിലെന്ന സൈനികവാദം പക്ഷെ, ജനങ്ങൾ തള്ളുകയാണ്. ഇസ്രയേലിന്റെ മൂന്ന് ഹെലികോപ്ടറുകൾക്കു നേരെ ആക്രമണം നടത്തിയതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. മൂന്ന് സൈനികർ ഇന്നലെ കൊല്ലപ്പെട്ടതായും 49 പേർക്ക് പരിക്കേറ്റതായും സൈന്യം സ്ഥിരീകരിച്ചു . ഹമാസിൽ നിന്ന് ഇസ്രയേലിന്റെ സുരക്ഷക്ക് ഭീഷണി ഉയരാത്ത സാഹചര്യം ഉണ്ടാകണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രയേലിനെ അറിയിച്ചതായി പെന്റഗൺ വ്യക്തമാക്കി.

അതിനിടെ ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട കർമപദ്ധതി മുന്നോട്ടുവെച്ചതായി ഈജിപ്ത് അറിയിച്ചിട്ടുണ്ട്. ഇരുകൂട്ടരുടെയും പരിഗണനക്കായി പദ്ധതി സമർപ്പിച്ചതായും മറുപടി കാക്കുകയാണെന്നും ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവിസ് മേധാവി ദിയാ റശ്‌വാൻ അറിയിച്ചതായി റോയിറ്റേഴ്‌സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗസ്സയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കാൻ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം ഉൾപ്പെടെ വിവിധഘട്ട വെടിനിർത്തലാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ ചർച്ചകൾക്കുശേഷം മാത്രമേ പുറത്തുവിടൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗസ്സയിൽ ഇസ്രയേൽ സേന കനത്ത ആക്രമണം തുടരുകയാണ്. നുസൈറാത്, ബുറൈജ്, മഗസ്സി പ്രദേശത്താണ് രൂക്ഷ പോരാട്ടം നടക്കുന്നത്. ഈ പ്രദേശങ്ങളിൽനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നുമുണ്ട്.

അതിനിടെ, വടക്കൻ, മധ്യ, തെക്കൻ ഗസ്സകളിൽ ആക്രമണം രൂക്ഷമായി. മഗസ്സി ഉൾപ്പെടെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചു. വെസ്റ്റ് ബാങ്കിലും ഇസ്രയേൽ അതിക്രമം തുടരുകയാണ്. ഗസ്സയിൽ മരണം 21.320 ആയി. പരിക്കേറ്റവരുടെ എണ്ണം 55.603ൽ എത്തി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ വടക്കൻ ഗസ്സയിൽ ആയിരങ്ങൾ നരകിക്കുകയാണ്.

ഗസ്സയിലെ മൊത്തം മരണം 21,320 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55,603 പേർക്ക് പരിക്കുണ്ട്. ഹമാസിന് ധനസഹായം നൽകുന്നുവെന്നാരോപിച്ച് വെസ്റ്റ്ബാങ്കിലെ മണി എക്‌സ്‌ചേഞ്ച് കടകളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രണ്ട് ഓഫിസർമാരും സൈനികരും കൊല്ലപ്പെട്ടതോടെ ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതുമുതൽ മരിച്ച ഇസ്രയേൽ സൈനികരുടെ എണ്ണം 501 ആയി. കരയുദ്ധം ആരംഭിച്ചതുമുതൽ 173 സൈനികരാണ് കൊല്ലപ്പെട്ടത്. 3000 സൈനികർക്ക് പരിക്കുണ്ട്.

ഇസ്രയേൽ അധീനതയിലുള്ള ഗോലാൻ കുന്നിൽ ഡ്രോൺ തകർന്നുവീണു. അതിനിടെ, യുദ്ധം ലബനാനിലേക്കും വ്യാപിപ്പിക്കുമെന്ന് ഇസ്രയേൽ സൈനിക മേധാവി ഹെർസി ഹാലവി പറഞ്ഞു. ലബനാനിൽനിന്ന് ഹിസ്ബുല്ല ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണിത്.