വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് മത്സരത്തില്‍ ബൈഡനെ മാറ്റി കമല ഹാരിസിനെ രംഗത്തിറക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അതിന് സാധ്യതകള്‍ കുറവാണ്. ഇതിനിടെ ട്രംപ് ഒരു മുഴംമുമ്പേ എന്ന നിലപാടില്‍ കമലക്കെതിരെ രംഗത്തുവന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയായ കമല ഹാരിസിന് ഒട്ടും യോഗ്യതയില്ലെന്നും വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഏല്‍പിക്കപ്പെട്ട ചുമതലകള്‍ പോലും നിര്‍വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട

പ്രസിഡന്റ് ജോ ബൈഡന്റെ ഇന്‍ഷുറന്‍സ് പോളിസിയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും ട്രംപ് പരിഹസിച്ചു. ജൂണ്‍27ന് ട്രംപുമായി നടന്ന സംവാദത്തില്‍ മോശം പ്രകടനം നടത്തിയ ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിരുന്നു. പകരം കമല ഹാരിസിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു അവരുടെ നിര്‍ദേശം. 81 കാരനായ ബൈഡന്റെ ആരോഗ്യനിലയെ കുറിച്ചും ഡെമോക്രാറ്റുകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

'മികച്ച തീരുമാനമെടുത്തതിന് ജോ ബൈഡന് നിങ്ങള്‍ ക്രെഡിറ്റ് നല്‍കണം. ചിലപ്പോള്‍ ഏറ്റവും മികച്ച തീരുമാനമായിരിക്കാം അദ്ദേഹത്തിന്റെത്. എന്നാല്‍ തന്റെ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ അദ്ദേഹം തെരഞ്ഞെടുത്തത് ഒരിക്കലും മികച്ച തീരുമാനമായിരുന്നില്ല. കാരണം അതൊരു ഇന്‍ഷുറന്‍സ് പോളിസിയാണ്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് പോളിസിയാണത്.'-ട്രംപ് ഫ്‌ലോറിഡയില്‍ അനുയായികളോട് പറഞ്ഞു.

വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കമല ഹാരിസ് പ്രധാനപ്പെട്ട രണ്ട് ജോലികളാണ് നല്‍കിയത്, ഒന്ന് അതിര്‍ത്തി സുരക്ഷയും രണ്ടാമത് യുക്രെയ്‌നെ ആക്രമിക്കുന്നതില്‍ നിന്ന് റഷ്യയെ തടയാനുള്ള ചുമതലയും. എന്നാല്‍ അതിര്‍ത്തി രക്ഷാ ചുമതലയില്‍ അവര്‍ ശോഭിച്ചില്ല. ഒരിക്കല്‍ പോലും അതിര്‍ത്തിയിലേക്ക് പോവുക പോലും ചെയ്തില്ല. തത്ഫലമായി ബൈഡന്‍ ഭരണകാലത്ത് യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അതിര്‍ത്തിയായി മാറി. നമുക്ക് മികച്ച അതിര്‍ത്തി സുരക്ഷയുണ്ടായിരുന്നു.

എന്നാല്‍ കമല അത് താറുമാറാക്കി. റഷ്യയുടെ യുക്രെയ്ന്‍ ആക്രമണം തടയാന്‍ അവരെ യൂറോപ്പിലേക്കയച്ചു. എന്നിട്ടെന്തായി ഒന്നും നടന്നില്ല. ഏല്‍പിക്കപ്പെട്ട രണ്ട് ചുമതലകളും വിജയിപ്പിക്കുന്നതില്‍ കമല ഹാരിസ് ദയനീയമായി പരാജയപ്പെട്ടു. അതിര്‍ത്തിയില്‍ ഒരുതരത്തിലുള്ള സുരക്ഷയുമില്ലാത്തതിനാല്‍ നമുക്ക് നഷ്ടമായത് 150000 കുട്ടികളെയാണ്. അതില്‍ ഒരുപാട് പേര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടാകും. ചിലരെ മനുഷ്യക്കടത്തുകാര്‍ പിടികൂടിക്കാണും.

അല്ലെങ്കില്‍ ഭീകരമായി പീഡിപ്പിച്ചുകാണും.-ട്രംപ് പറഞ്ഞു. 59കാരിയായ കമല ഒരു സോഷ്യലിസ്റ്റാണെന്നും അമേരിക്കക്കാര്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണെന്നും ട്രംപ് ആരോപിച്ചു.