മുംബൈ: ഇളയച്ഛനെ വെല്ലുന്ന നീക്കവുമായി അജിത് പവാർ മുന്നേറുകയാണ്. എൻസിപിയുടെ പേരിനും ചിഹ്നത്തിനും അവകാശവാദം ഉന്നയിച്ച് അജിത് പവാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അതിനിടെ, അജിത് പവാർ പക്ഷവും, ശരദ് പവാർ പക്ഷവും തങ്ങളുടെ വേദികളിൽ എംഎൽഎമാരുടെ ശക്തിപ്രകടനം നടത്തി. 53 എൻസിപി എംഎൽഎമാരിൽ, 35 എംഎൽഎമാർ ബാന്ദ്രയിലെ യോഗത്തിൽ പങ്കെടുത്തെന്നാണ് അജിത്് പവാർ പക്ഷത്തിന്റെ അവകാശവാദം. ഈ സംഖ്യ ഉയരുമെന്നും നേതാക്കൾ പറയുന്നു. അയോഗ്യത ഒഴിവാക്കാൻ അജിത് പവാർ ക്യാമ്പിന് 36 എംഎൽഎമാരെങ്കിലും വേണം.

ദക്ഷിണ മുംബൈയിലെ ശരദ് പവാറിന്റെ വസതിയിലേക്ക് അദ്ദേഹത്തിന്റെ അനുയായികളും എത്തി. 17 എംഎൽഎമാർ എത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയുടെ ചീഫ് വിപ്പായ ജിതേന്ദ്ര അവ്ഹദാണ് വിപ് പുറപ്പെടുവിച്ചത്. എൻസിപിയുടെ വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയും പ്രവർത്തകരോട് യോഗത്തിലേക്ക് എത്താനും ശരദ് പവാറിന്റെ നിർദ്ദേശപ്രകാരം മുന്നോട്ടുപോകാനും ആഹ്വാനം ചെയ്തിരുന്നു.

ശരദ് പവാറിന്റെ എൻസിപി, 83 കാരനായ നേതാവിന്റെ ജനപ്രിയതയിലും, അനുഭവ പരിചയത്തിലുമാണ് ആശ്രയം കണ്ടെത്തുന്നത്. അജിത് പവാർ ക്യാമ്പാകട്ടെ, എംഎൽഎമാരോട് പ്രായോഗിക തീരുമാനം എടുക്കാനാണ് ആവശ്യപ്പെടുന്നത്. ഇരുപക്ഷത്തിന്റെയും പോസ്റ്ററുകൾ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുണ്ട്. ഒറ്റയ്ക്ക് പോരാടുന്ന 83 കാരനായ നേതാവിനെ പിന്തുണയ്ക്കൂ എന്നാണ് ശര് പവാറിന്റെ വീടിന് മുന്നിലെ പോസ്റ്ററുകളിൽ പറയുന്നത്.

ഇന്നു ബാന്ദ്രയിലെയും നരിമാൻ പോയിന്റിലെയും യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരാകും, തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ പേരും ചിഹ്നവും നിശ്ചയിക്കുമ്പോൾ നിർണായക പങ്കുവഹിക്കുക. തനിക്ക് 43 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്. എന്നാൽ, തങ്ങൾ എന്തിലാണ് ഒപ്പിടുന്നത് എന്ന് അറിയാതയാണ് ഒപ്പിട്ടതെന്ന് ചില എംഎൽഎമാർ പറഞ്ഞതായി ശരദ് പവാർ പക്ഷത്തെ ജയന്ത് പാട്ടീൽ പറഞ്ഞു.

ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ചേർന്ന അജിത് പവാറിനെയും, എട്ട് എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ ക്യാമ്പ് നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറെ സമീപിച്ചിട്ടുണ്ട്.

ശരദ് പവാർ വിരമിക്കട്ടെ

ബാന്ദ്രയിലെ യോഗത്തിൽ, ശരദ് പവാർ ആണ് തന്റെ പ്രചോദനമെന്ന് അജിത് പവാർ പറഞ്ഞെങ്കിലും 83 വയസായില്ലേ, ഇനിയും വിരമിക്കുന്നില്ലേ എന്ന ചോദ്യവും ഉയർത്തി. ബിജെപിയിൽ നേതാക്കൾ 75ാം വയസിൽ വിരമിക്കാറുണ്ടെന്നും, ശരദ് പവാറിനെ പരിഹസിച്ച് അജിത് പവാർ പറഞ്ഞു. 2024 ൽ മോദിക്ക് ബദൽ ഇല്ല. ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാനായി തനിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണമെന്നും അദ്ദേഹം തുറന്നടിച്ചു. താങ്കൾ വിശ്രമിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. താങ്കൾ യാത്രകൾ നടത്തിയാൽ ഞാനും വെറുതെയിരിക്കില്ല, ശരദ് പവാറിനോടായി അജിത് പവാർ പറഞ്ഞു.