ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടികയിൽ നിന്നും ശശി തരൂർ എംപിയെ ഒഴിവാക്കിയതിൽ വിവാദം കത്തുന്നു. ഡിസംബർ ഒന്ന് അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നാൽപതംഗ താരപ്രചാരകരുടെ പട്ടികയാണ് കോൺഗ്രസ് തയ്യാറാക്കിയത്.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ തുടങ്ങിയവർ പട്ടികയിൽ സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും ഇടം നേടിയപ്പോൾ എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശശിതരൂർ എംപിയെ ഒഴിവാക്കിയിരുന്നു. ഇതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. എന്നാൽ താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതിൽ നിരാശയില്ലെന്നാണ് തരൂരിന്റെ പ്രതികരണം. തരൂരിനെ മുൻപും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖർഗെക്കെതിരെ മത്സരിച്ച തരൂരിനെ പാർട്ടി അവഗണിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ് .തെരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്ന കമ്മിറ്റികളിലൊന്നും തരൂരിനെ ഉൾപ്പെടുത്തിയിട്ടില്ല. പ്ലീനറി സമ്മേളനത്തോടെ നിലവിൽ വരുന്ന പുതിയ പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷ തരൂർ ക്യാമ്പിനുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഔദ്യോഗിക നേതൃത്വം നൽകുന്നില്ല.

തെരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള ആഴ്ചകളിൽ സജീവമാകുന്ന പ്രചാരണത്തിൽ പ്രധാന നേതാക്കളെയെല്ലാം ഉൾപ്പെടുത്തിയെങ്കിൽ ശശി തരൂരിന് ക്ഷണമില്ല. താരപ്രചാരകരുടെ പട്ടികയിൽ ഇല്ലാത്തതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഎസ് യു സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലേക്കുള്ള ക്ഷണം തരൂർ നിരസിച്ചതായാണ് വിവരം.

ഹിമാചൽ പ്രദേശിലെ പ്രചാരണത്തിലും തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. സ്ഥാനാർത്ഥികൾക്കായി സംസാരിക്കാനെത്തണമെന്ന പിസിസി അധ്യക്ഷ പ്രതിഭ സിംഗിന്റെ വ്യക്തിപരമായ ക്ഷണവും ശശി തരൂർ നിഷേധിച്ചിരുന്നു. ആരാണ് മികച്ചവരെന്ന് പാർട്ടിക്ക് നന്നായി അറിയാമെന്നും അതു കൊണ്ട് നിരാശയുണ്ടോയെന്ന ചോദ്യം അപ്രസക്തമാണെന്നുമാണ് വാർത്താ ഏജൻസിയോടുള്ള ശശി തരൂരിന്റെ പ്രതികരണം. താരപ്രചാരകരുടെ പട്ടികയിൽ നേരത്തെയും തരൂർ ഉൾപ്പെട്ടിരുന്നില്ലെന്നും, വിവാദം അനാവശ്യമാണെന്നുമാണ് എഐസിസി നേതൃത്വത്തിന്റെ പ്രതികരണം.