മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലി ഇന്ത്യാ മുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷം. രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ പറഞ്ഞു. രാമക്ഷേത്രത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റാനാണ് ബിജെപി ശ്രമമെന്നും ശരത് പവാർ കുറ്റപ്പെടുത്തി.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് തനിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ജനങ്ങളുടെ പിന്തുണ നേടാൻ പ്രത്യേകിച്ചൊരു പദ്ധതിയുമില്ലാത്ത ബിജെപി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ശരത് പവാർ പറഞ്ഞു. ക്ഷേത്രം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ട്. നിരവധി പേർ ഇതിന് വേണ്ടി പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ ക്ഷണമില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നിലപാട്. പരിപാടിയിൽ പങ്കെടുക്കാൻ ഉദ്ധവിന് ക്ഷണം ആവശ്യമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിക്ക് മുമ്പ് രാമക്ഷേത്രത്തിനായി പ്രവർത്തിച്ചവരാണ് ശിവസേനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടിയും ചടങ്ങിൽ ങ്കെടുക്കാനാണ് തീരുമാനം.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ നിലപാട്. ക്ഷണം ലഭിച്ചതിന് പിന്നാലെ അത് നിരസിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഇതോടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഇന്ത്യ ഗ്രൂപ്പിൽ ഭിന്നത രൂക്ഷമായി. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയപ്രചാരണത്തിന് അയോധ്യ ആയുധമാക്കാനൊരുങ്ങുന്ന ബിജെപി. ഇതിലേക്ക് കോൺഗ്രസ് അടക്കമുള്ള പാർട്ടികളിലെ പ്രമുഖരെ നേരിട്ടെത്തി ക്ഷണിച്ചത് കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തൽ

പുതിയ നീക്കത്തെ കരുതലോടെയാണ് കോൺഗ്രസ് കാണുന്നതെങ്കിലും ക്ഷണം തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് എന്നാൽ, മതത്തെ രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി സിപിഎം. ക്ഷണം നിരസിച്ചത് കേരളത്തിൽ കോൺഗ്രസിനെ വെട്ടിലാക്കുന്നതായി.