ന്യൂഡൽഹി: വിശാഖപട്ടണത്തെ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. ഡൽഹിയിൽ നടന്ന ഇന്റർനാഷണൽ ഡിപ്ലോമാറ്റിക് അലയൻസ് മീറ്റിലായിരുന്നു ആന്ധ്ര മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം ഉണ്ടായത്. തങ്ങളുടെ പുതിയ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

ഗവർണറുടെ ആസ്ഥാനവും വിശാഖപട്ടണത്തേക്ക് മാറ്റും. അതേസമയം, നിയമസഭയുടെ പ്രവർത്തനം നിലവിലെ തലസ്ഥാനനഗരമായ അമരാവതിയിൽ തന്നെയാകും. ഹൈക്കോടതി മറ്റൊരു നഗരമായ കുർണൂലിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കി.

2015-ലാണ് ആന്ധ്ര സർക്കാർ അമരാവതിയെ തലസ്ഥാനനഗരമായി പ്രഖ്യാപിച്ചത്. തുടർന്ന് 2020-ൽ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങൾ വേണമെന്നും ഇതിനായുള്ള പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്തിരുന്നു. അമരാവതിക്ക് പുറമേ വിശാഖപട്ടണം, കുർണൂൽ എന്നിവയായിരുന്നു ഈ നഗരങ്ങൾ. എന്നാൽ ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയും അമരാവതി തലസ്ഥാന നഗരമായി തുടരുകയുമായിരുന്നു.

ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം വൈഎസ്ആർ കോൺഗ്രസ് ആയിരുന്നു ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങൾ നിർദേശിച്ചത്. ലെജിസ്ലേറ്റീവ് (നിയമനിർമ്മാണ സഭ) തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചപ്പോൾ വിശാഖ പട്ടണത്തെ എക്സിക്യീട്ടിവ് (ഭരണനിർവഹണം) തലസ്ഥാനമായും കുർണൂലിനെ ജൂഡീഷ്യൽ (നീതിന്യായ) തലസ്ഥാനമായിട്ടുമായിരുന്നു നിശ്ചയിച്ചത്. ഇത് സംബന്ധിച്ച ബില്ലിന് 2020 ജനുവരിയിൽ മന്ത്രി സഭ അംഗീകാരം നൽകുകയും ചെയ്തു. 2014 ൽ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോൾ ആന്ധ്രയുടെ പുതിയ തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചിരുന്നു.

എന്നാൽ അമരാവതിയിൽ നിന്ന് തലസ്ഥാനം മൂന്നിടങ്ങളിലേക്ക് മാറ്റി സ്ഥാപിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ സംസ്ഥാനത്ത് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. കർഷകരാണ് തുടക്കത്തിൽ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. ഏക്കറുകണക്കിന് ഭൂമി കർഷകരിൽ നിന്നും ഏറ്റെടുത്തായിരുന്നു മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയിൽ തലസ്ഥാനനഗരത്തിന്റെ നിർമ്മാണം തുടങ്ങിയത്. ഹൈക്കോടതിയടക്കം ഇവിടെ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തിരുന്നു.

വിഭജനം പ്രഖ്യാപിച്ചതോടെ മറ്റ് കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾ ഉൾപ്പെടെ പാതിവഴിയിൽ നിർത്തിവയ്ക്കുന്ന നിലയും ഉണ്ടായി. ഇതോടെ പ്രതിപക്ഷകക്ഷികളും തലസ്ഥാന വിഭജനത്തിനെതിരെ രംഗത്ത് എത്തി. ഇതിനിടെ വിഷയം കോടതിയിലുമെത്തി. വിഷയം സംസ്ഥാനത്തിന്റെ വിഷയം ആണെന്നായിരുന്നു ഇതിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്.