പേരാമ്പ്ര: കോഴിക്കോട് ബിജെപിയെ വിവാദത്തിലാക്കി കൈക്കൂലി ആരോപണം. ബിജെപി. പേരാമ്പ്ര മണ്ഡലം യോഗത്തിൽ നേത്യത്വത്തിനുനേരെ ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ സംസ്ഥാന പാതയോരത്ത് പെട്രോൾ പമ്പ് തുടങ്ങുന്നതിന് മണ്ഡലം ഭാരവാഹികൾ പണം വാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘർഷത്തിലേക്ക് എത്തിയത്.

യോഗത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി എം. മോഹനൻ ഇടപെട്ട് പ്രശ്നം ചർച്ചചെയ്യാമെന്ന് ഉറപ്പുനൽകിയതോടെയാണ് രംഗം ശാന്തമായത്. പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോമിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു യോഗം. 1.10 ലക്ഷം രൂപ വിവിധ തവണകളായി ആദ്യം വാങ്ങിയെന്നും വീണ്ടും ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിയുമായി എത്തിയെന്നുമായിരുന്നു പരാതി.

തുക വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശവും പരാതിക്കാർ പുറത്തുവന്നതും ബിജെപി നേതൃത്വത്തെടെ വെട്ടിലാക്കിയത്. പമ്പ് തുടങ്ങാൻ ജോലിയാരംഭിക്കുന്ന സമയത്ത് എതിർപ്പുമായിവന്നതാണ് പ്രശ്നത്തിന് കാരണമായത്. ഇവിടെ സ്ഥലം മണ്ണിട്ടുനികത്തുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് വീണ്ടും പണം ആവശ്യപ്പെട്ടെതെന്നാണ് വിവരം. മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ മർദ്ദനമേറ്റതയാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി നടപടിക്കൊരുങ്ങി. യോഗത്തിലേക്ക് ചിലർ നുഴഞ്ഞുകയറിയെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അന്വേഷണ സമിതിയെ നിയോഗിക്കാനാണ് തീരുമാനം.

'സാമൂഹിക മാധ്യമങ്ങളിൽ പരക്കുന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് യോഗം നടക്കുന്നതെന്ന് കരുതി, യോഗത്തിലേക്ക് ചില ആളുകൾ വന്നു. അവരെ അനുയയിപ്പിച്ച് തിരിച്ചയക്കുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. അതിനെയാണ് കൈയാങ്കളി എന്ന് വാർത്തയാക്കുന്നത്. യോഗത്തിലേക്ക് അവർ എങ്ങനെ എത്തിയെന്നും ആരാണ് അവരെ അയച്ചതെന്നും അന്വേഷിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്' ബിജെപി ജില്ലാ സെക്രട്ടറി വി.കെ.സജീവൻ പറഞ്ഞു.

പേരാമ്പ്രയിലെ പമ്പുടമ പ്രജീഷ് പാലേരിയാണ് കൈക്കൂലി രോപണവുമായി രംഗത്തുവന്നത്. കൈക്കൂലി ആരോപണം ഉന്നയിച്ച ഇയാൾ പാർട്ടിയുടെ അംഗത്വമുള്ള ആളാണ്. ഭീഷണിപെടുത്തിയാണ് ബിജെപി നേതാക്കൾ പണം വാങ്ങിയതെന്ന അദ്ദേഹം പറഞ്ഞു. ബിജെപി മ്ണ്ഡലം പ്രസിഡന്റ് രജീഷ്, ജവനറൽ സെക്രട്ടറി രാഘവൻ തുടങ്ങിയവർക്കെതിരെയാണ് ആരോപണം. പണം നൽകിയില്ലെങ്കിൽ പമ്പിന്റെ നിർമ്മാണം തടയുമെന്നായിരുന്നു ഭീഷണി .ബിജെപി പ്രവർത്തകനായിട്ടും തന്നോട് പണം വാങ്ങി. സ്വന്തം ആവശ്യങ്ങൾക്കാണ് നേതാക്കൾ പണം വാങ്ങിയത്. പല ബിജെപി പ്രവർത്തകർക്കും ഇതേ അനുഭവമുണ്ട്.

ആർ എസ് എസ് നു പരാതി നൽകിയതിനെ തുടർന്നാണ് പണി തുടരാൻ പറ്റിയത്.പമ്പ് തുടങ്ങാൻ എല്ലാ രേഖകളും കിട്ടിയതാണ്.സംഭവത്തിൽ ബിജെപി കേന്ദ്ര നേതാക്കൾക്കും പൊലീസിനും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പമ്പിൽ മണ്ണിറക്കുന്നതുമായി ബന്ധപ്പെട്ടാണ് ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റും ചില ഭാരവാഹികളും ചേർന്ന് 1.10 ലക്ഷം രൂപ പ്രജീഷിന്റെ പക്കൽ നിന്നും വാങ്ങിയെന്നാണ് ആരോപണം. ഇതിന് ശേഷം ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് നേതാക്കൾ സമീപിച്ചെങ്കിലും പ്രജീഷ് പണം നൽകിയില്ലെന്ന് പറയുന്നു. ഇതോടെ നേതാക്കൾ ഇടപെട്ട് പെട്രോൾ പമ്പ് നിർമ്മാണം തടഞ്ഞു.

അതേസമം കൈക്കൂലി ആരോപണം ഉയർന്നതോടെ ഇതു സംബന്ധിച്ച് പാർട്ടി അന്വേഷിക്കും. പാർട്ടി ഫണ്ടിലേക്ക് പണം പിരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും സജീവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ ഉണ്ടായ പ്രശ്‌നത്തെ കുറിച്ചും സമിതി പരിശോധിക്കും. അതേസമയം ഇന്നലെ ബിജെപി യോഗത്തിൽ കയ്യാങ്കളി നടന്നിട്ടില്ലെന്നും യോഗത്തിൽ പങ്കെടുക്കേണ്ടാത്ത ആളുകൾ വന്നപ്പോൾ തിരിച്ചയക്കുക മാത്രമാണ് ചെയ്തതെന്നും ബിജെപി നേതൃത്വം പറയുന്നു.