തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. ഈ വിഷയത്തിൽ മുതലെടുപ്പിന് സിപിഎം രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് കോൺഗ്രസും വിഷയം സജീവമാക്കുന്നത്. വിഷയത്തിൽ സംസ്ഥാന തലത്തിൽ സംവാദം സംഘടിപ്പിക്കും. കോഴിക്കാടാണ് സംവാദം സംഘടിപ്പിക്കുന്നത്.

അതേസമയം, ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിലായിരുന്നു എന്ന് കെപിസിസി നേതൃയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. വിഷയത്തിൽ പാർട്ടിയിൽ മതിയായ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്ഥാനം മാറ്റുന്ന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പ്രശ്‌നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും വർക്കിങ് പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു.

തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച ഹൈബി ഈഡനെ വലിയ വിമർശമാണ് പാർട്ടിയിൽ തന്നെ ഉയർന്നത്. പാർട്ടിയോട് ആലോചക്കാതെ നടത്തിയ നീക്കത്തിനെതിരെയായിരുന്നു വിമർശനം. സ്വകാര്യ ബില്ലിൽ നിന്ന് പിന്മാറാൻ ഹൈബിയെ ഫോണിൽ വിളിച്ച് പ്രിതിപക്ഷ നേതാവ് തന്നെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഏകീകൃത സിവിൽ കോഡ് അടക്കം പ്രശ്‌നങ്ങളിൽ കേന്ദ്രവിരുദ്ധ സമീപനവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം ബാലിശവും രാഷ്ട്രീയ ഗൗരവമില്ലാത്തതുമെന്ന പാർട്ടിയിൽ ഒന്നടങ്കം ഉയർന്ന വിമർശനം.

വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചർച്ചകൾ നേരത്തെയും ഉയർന്നിരുന്നു. ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തേക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാരത്തൺ സമരങ്ങൾ വരെ തലസ്ഥാനത്തുണ്ടായിരുന്നു. ഇത്തരം ചർച്ചകൾക്കിടെയാണ് കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരണത്തിന് ഹൈബി ഈഡൻ അനുമതി തേടിയത്.

കേരളത്തിന്റെ വടക്കേ അറ്റത്തും മധ്യകേരളത്തിലുള്ളവർക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താൻ ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നുവെന്നാണ് ബില്ലിൽ ചൂണ്ടികാട്ടുന്നത്. സ്വകാര്യ ബില്ലായി അവതരിപ്പിക്കാനുള്ള ഹൈബിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർപ്പറിയിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഏക സിവിൽകോഡ് വിഷയത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കാൻ ശ്രമിക്കുന്ന സിപിഎം നിലപാടിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നിരുന്നു. ഏക സിവിൽ കോഡിൽ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം നടക്കുന്നത്. ചില മുസ്ലിം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കിൽ അത് തുറന്ന് പറയാൻ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിവിൽ കോഡ് സംബന്ധിച്ച് കോൺഗ്രസിന് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. സമരം എങ്ങനെ വേണം എന്ന കാര്യത്തിലേ തീരുമാനം വേണ്ടിയിരുന്നുള്ളു. ഏക വ്യക്തി നിയമം ഇപ്പോൾ വേണ്ട, അത് നടപ്പാക്കാൻ സമൂഹം പാകമായിട്ടില്ല. തിരുത്തൽ ആവശ്യമെങ്കിൽ അത് ഉയർന്ന് വരേണ്ടത് അതാത് സമൂഹത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളുടെ അതേ പാതയിലാണ് കേരളത്തിൽ സിപിഎം സഞ്ചരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. എക സിവിൽകോഡ് ഒരു മുസ്ലിം വിഷയമായാണ് ചിത്രീകരിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന വിഷയമായാണ് കോൺഗ്രസ് ഇതിനെ കാണുന്നതെന്നും അതിനനുസരിച്ചുള്ള വിശാലമായ സമീപനമാണ് ഞങ്ങൾ സ്വീകരിക്കുന്നതെന്നും വി.ഡി.സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.