പത്തനംതിട്ട: അനധികൃത സ്വത്തു സമ്പാദനത്തിന് ആരോപണ വിധേയനായ സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയനെ നീക്കി. മുല്ലക്കര രത്നാകരന് താൽക്കാലിക ചുമതല നൽകി. ഇന്ന് ചേർന്ന് സിപിഎം സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് ജയനെ മാറ്റാൻ തീരുമാനിച്ചത്. എഐവൈഎഫ് സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് നടപടി. അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് ശ്രീനാദേവി നൽകിയ പരാതി അന്വേഷിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് നാലംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊല്ലം ജില്ലയിൽ നിന്നുള്ള ശ്രീനാദേവി കുഞ്ഞമ്മയെ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജയൻ തന്നെയാണ് ജില്ലയിൽ കൊണ്ടു വന്നത്. പള്ളിക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർത്ഥിയാകേണ്ടിരുന്ന പ്രീതാ രമേശിനെ ഒഴിവാക്കാൻ വേണ്ടി കൊണ്ടു വന്ന ശ്രീനാദേവി തന്നെ ജയന് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തേക്ക് വഴി തെളിച്ചുവെന്നതാണ് ശ്രദ്ധേയം.

ശ്രീനാദേവിയെ മത്സരിപ്പിക്കുന്നതിന് വേണ്ടി ഇവിടെ കൊണ്ടു വന്ന് വാടകവീട് എടുക്കുകയും മറ്റ് രേഖകൾ സമ്പാദിക്കുകയും ചെയ്തു. പ്രീതാ രമേശിനെ വെട്ടിനിരത്തി ശ്രീനാദേവിയെ കൊണ്ടു വന്നതിന് തെരഞ്ഞെടുപ്പിൽ അവരുടെ വിജയം തന്നെ ജയന്റെ നേട്ടമായി. എന്നാൽ, പിന്നീട് ഇരുവരും തമ്മിൽ തെറ്റുകയായിരുന്നു. സ്ത്രീ എന്ന പരിഗണന പോലും നൽകാതെ ജയൻ അധിക്ഷേപിച്ചുവെന്നായിരുന്നു ശ്രീനയുടെ പരാതി. ജയന്റെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതി പോലും അങ്ങനെയാണ് ഉണ്ടായത്. ഏനാത്തെ ഫാം അടക്കമുള്ള അനധികൃത സ്വത്തുക്കൾ മരുമകന്റെയാണെന്ന വാദം ജയൻ നിരത്തിയെങ്കിലും അന്വേഷണ കമ്മിഷൻ അതൊന്നും പരിഗണിച്ചില്ല.

എൽഡിഎഫിലെ ധാരണ അനുസരിച്ച് അവസാന ഒരു വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ശ്രീനാദേവി കുഞ്ഞമ്മയ്ക്കാണ് ലഭിക്കേണ്ടത്. ഇതിന് തടയിടാൻ ജയൻ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. സെക്രട്ടറി സ്ഥാനത്ത് നിന്ന് തെറിക്കുമെന്ന് മനസിലാക്കിയ ജയൻ തനിക്ക് എതിരേ നിന്നവരെ ഒക്കെ വെട്ടി നിരത്തിയെന്നാണ് പരാതി.