മലപ്പുറം: കോൺഗ്രസുമായി പല വിഷയങ്ങളിലും അകൽച്ച വ്യക്തമായതോടെ മുസ്ലിംലീഗിനെ പരോക്ഷമായ സിപിഎമ്മിലേക്ക് ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനകളോട് ശ്രദ്ധയോടെ പ്രതികരിച്ച് മുസ്ലിംലീഗ് നേതൃത്വം. വിഷയത്തിൽ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വിവാദമുണ്ടാകാതെ എങ്ങനെ പ്രതികരിക്കാമെന്ന് നേരത്തെ കണക്ക് കൂട്ടിയാണ് മാധ്യമ പ്രവർത്തകരെ കണ്ടത്.

മുസ്ലിംലീഗ് വർഗീയ പാർട്ടിയല്ലെന്ന കാര്യം എല്ലാവർക്കും അറിയവുന്ന കാര്യമല്ലെയെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞപ്പോൾ, ലീഗ് വർഗീയപാർട്ടിയല്ലെന്ന് പറഞ്ഞ സിപിഎം.സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് സാദിഖലി തങ്ങൾ മറുപടി പറയും മുമ്പെ കുഞ്ഞാലിക്കുട്ടി ഇടപെടുകയായിരുന്നു. വിഷയത്തിൽ തങ്ങൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും കൂടുതൽ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് സാദിഖലി തങ്ങൾ പ്രതിരിച്ചാൽ, ചർച്ച മറ്റൊരു രീതിയിലെത്തുമെന്ന കുഞ്ഞാലിക്കുട്ടിയുടെ വ്യക്തമായ കണക്ക്കൂട്ടലാണ് ഇവിടെ കണ്ടത്. അതോടൊപ്പം സാദിഖലി തങ്ങളുടെ പ്രസ്താവനകൾ വിവാദങ്ങളിലേക്ക് ചാടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കിടയിലെല്ലാം ഇടപെട്ടു. എംവി ഗോവിന്ദൻ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.

അതേസമയം സിപിഎമ്മിന്റെ മനസ്സിലിരുപ്പ് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ലീഗ് വർഗ്ഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാർട്ടിയാണെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞത് എൽഡിഎഫിലേക്കുള്ള പരോക്ഷ ക്ഷണമായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ കരുതലോടെയാണ് ഇക്കാര്യത്തിൽ മുസ്ലിംലീഗിന്റെ പ്രതികരണം.

സിപിഎമ്മിന്റെ നിലപാട് മാറ്റം ലീഗിനെ സന്തോഷിപ്പിച്ചുവെങ്കിലും അത് പരസ്യമായി വിളിച്ച് പറയാൻ ലീഗിന് താല്പര്യമില്ല. കോൺഗ്രസുമായുള്ള ബന്ധം വഷളാക്കാനും മുന്നണിയെ തകർക്കാനുമില്ലെന്നാണ് ലീഗിന്റെ ഇപ്പോഴത്തെ നിലപാട്. ലീഗിനെ ഇടതുമുന്നണിയിലത്തിക്കാൻ ചില നേതാക്കൾക്ക് താല്പര്യമുണ്ടെങ്കിലും സമയമായില്ലെന്ന വിലയിരുത്തലാണ് അവർക്കുള്ളത്. അതേ സമയം സിപിഎമ്മിന്റെ പ്രസ്താവനയിലെ അപകടം മനസ്സിലാക്കിയാണ് കോൺഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവും പ്രതികരിച്ചത്.സമീപകാലത്ത് കെ റെയിൽ - ഗവർണ്ണർ വിഷയങ്ങളിൽ ലീഗ് സിപിഎം അനുകൂല നിലപാട് സ്വീകരിച്ചത് യുഡിഎഫിൽ തർക്കവിഷയമായിരുന്നു. എന്നാൽ ലീഗിനെ കൂടുതൽ പ്രകോപ്പിക്കണ്ട എന്നാണ് കോൺഗ്രസ് തിരുമാനം. ഈ വിവാദത്തിലും മുന്നണിയിലെ പ്രശ്നങ്ങൾ അവഗണിച്ച് സിപിഎമ്മിനെതിരെ മാത്രം പ്രതികരിക്കുന്നതും ആ നിലപാട് കാരണമാണ്.