തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഓണസദ്യ മാലിന്യത്തിലിട്ടു കൊണ്ടു പ്രതിഷേധിച്ച ജീവനക്കാരെ പിരിച്ചു വിട്ട മേയർ ആര്യാ രാജേന്ദ്രന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായതോടെ തീരുമാനം പിൻവലിച്ചേക്കും. പ്രശ്‌നം തീർക്കാൻ പാർട്ടി തലത്തിലുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അന്നം കളഞ്ഞതിന്റെ പേരിൽ അന്നം മുട്ടിക്കണോ എന്ന ചോദ്യം വ്യാപകമായി ഉയർന്നതോടെയാണ് മേയർ വിഷയത്തിൽ പ്രതിരോധത്തിലായത്.

ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും രംഗത്തുലവന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതൽ പ്രതികരിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച്ചയിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ തള്ളി പ്രതിഷേധിച്ചത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹെൽത്ത് ഇൻസ്‌പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷനിലെ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്‌പെൻഡ് ചെയ്യുകയും നാല് താൽകാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടാണ് മേയർ ഉത്തരവിട്ടത്.

തങ്ങൾ നേരിട്ട അപമാനത്തിൽ മനംനൊന്ത് ചെയ്തതാണെന്നായിരുന്നു തൊഴിലാളികളുടെ വിശദീകരണം. പിന്നീട് ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നു. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു. ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്.

അതേസമയം നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് സിഐടിയു വ്യക്തമാക്കി. തൊഴിലാളികൾക്കെതിരായ നടപടി അന്തിമമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമതീരുമാനം എടുക്കൂ എന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. അതേസമയം സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്തു വന്നിരുന്നു.

ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല. മറ്റ് പ്രതിഷേധ രീതികൾ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി യൂണിയനുമായി ചർച്ച ചെയ്ത് മേയർ തീരുമാനമെടുക്കും. തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന ഭരണസമിതിയല്ല നഗരസഭയ്ക്കുള്ളത്. മേയറുടെ നടപടിക്കെതിരായ സിഐടിയു പ്രതിഷേധം തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ ഹെൽത്ത് ഇൻസ്‌പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയർ ആര്യാ രാജേന്ദ്രൻ സസ്‌പെൻഡ് ചെയ്യുകയും നാല് താത്കാലികക്കാരെ പിരിച്ചുവിടുകയും ചെയ്തത്.