തിരുവനന്തപുരം: സിപിഎം തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയാണെന്നാണ് പണ്ട് മുതലേ പറഞ്ഞു പഴകിയ കാര്യം. എന്നാൽ അങ്ങനയല്ലെന്നാാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത്. കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്നത് തെറ്റിദ്ധാരണയും അസംബന്ധ പ്രസംഗവുമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

'ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ഇങ്ങനെയുള്ള ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ഭാഗം തന്നെയാണ് കേരളവും. കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്ന് തെറ്റിദ്ധാരണ ചർച്ച നടത്തുന്ന ടിവിക്കാര് ഇടയ്ക്ക് പറയാറുണ്ട്. അതെല്ലാം അസംബന്ധ പ്രസംഗം മാത്രമാണ്. നിലവിലുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ പരിച്ഛേദത്തിന്റെ ഒപ്പം തന്നെയാണ് കേരളവും' എം വിഗോവിന്ദൻ പറഞ്ഞു.

അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന് മുന്നോടിയായി 'നവകേരള കാലത്തെ ഭരണനിർവഹണം' എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം വിഗോവിന്ദൻ. സംസ്ഥാനത്തിന്റെ ഭരണ നിർവണത്തിന് ഉദ്യോഗസ്ഥരുടെ അഴിമതി പ്രധാന വെല്ലുവിയാണെന്നും അദ്ദേഹം പറഞ്ഞു. അത് മാറ്റിയെടുക്കാൻ സർക്കാരിന് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.,

'ഭരണവും ഭരണകൂടവും തമ്മിൽ വ്യത്യാസമുണ്ട്. പിണറായി വിജയന്റെ ഭരണകൂടം എന്ന് പലപ്പോഴും ചർച്ചയിൽ പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല. പിണറായി വിജയന്റെത് ഭരണകൂടമല്ല. ഭരണകൂടത്തിന് വർഗപരമായ കാഴ്ചപ്പാടുണ്ട്. എക്‌സിക്യുട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ്, ഫോർത്ത് എസ്‌റ്റേറ്റ് ഈ നാലും അടങ്ങിയതാണ് ഇന്ത്യയിലെ ഭരണകൂടം. ഇതിൽ ലെജിസ്ലേച്ചറിലും ഭൂരിപക്ഷമാണ് സർക്കാർ. മറ്റ് മൂന്നിലും ആ അർത്ഥത്തിലുള്ള ഭൂരിപക്ഷമല്ല. ഭരണകൂട വ്യവസ്ഥയിലെ ലെജിസ്ലേറ്റീവ് അല്ലാത്ത മറ്റുമൂന്ന് വിഭാഗവും നമ്മുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ല. അതിന് പരമിധിയുണ്ട്.

രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സർക്കാരാണ് പിണറായി സർക്കാർ. അഴിമതി നടത്തുന്ന ഒരു മന്ത്രിയും ഈ മന്ത്രിസഭയിൽ ഇല്ലെന്ന് ഗ്യാരണ്ടിയാണ്. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ ഇപ്പോഴും അഴിമതിയുണ്ട്. അതിന് വലിയ മാറ്റമില്ലാതെ തുടരുകയാണ്.

ഒരു സെന്റീമീറ്ററിന്റെയും അര സെന്റീമീറ്ററിന്റെയും പേരിൽ സർക്കാർ പാവപ്പെട്ടവന് നൽകുന്ന വീട് നിഷേധിക്കാൻ കഴിയില്ലെന്ന് മന്ത്രിയായപ്പോൾ ഉറച്ച നിലപാട് എടുത്തപ്പോൾ, മന്ത്രിക്ക് പറയുകയല്ലേ വേണ്ടൂ, ഞങ്ങളത് ചെയ്യില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. ഭരണനിർവഹത്തിന് ഭരണപരമായ പരിമിധിക്കൊപ്പം ഉദ്യോഗസ്ഥരുടെ അഴിമതിയുടെ പരിമിധിയുമുണ്ട്. ഞാൻ വിചാരിച്ചില്ലെങ്കിൽ അത് നടക്കില്ലെന്ന ധാരണയാണ് ചില ഉദ്യോഗസ്ഥർക്ക്. ഇതൊന്നും മാറ്റാൻ കഴിയുന്നില്ല.

മാറൻ ആവശ്യമായ മനസ്സും മാറ്റാനാവശ്യമായ ഇടപെടലുമാണ് വേണ്ടത്. രണ്ടാമത്തേതാണ് നമുക്ക് ചെയ്യാൻ കഴിയുക. അത് ചെയ്തപ്പോൾ ഗുണമുണ്ടായിട്ടുണ്ടെന്ന് താൻ മന്ത്രിയായിരുന്നപ്പോൾ ബോധ്യമായിട്ടുണ്ട്' സെമിനാറിൽ എം വിഗോവിന്ദൻ പറഞ്ഞു.