പാലാ: പാലാ നഗരസഭയിൽ സിപിഎം- കേരളാ കോൺഗ്രസ് തർക്കം മുറുകുന്നു. ഗ്യാസ് ക്രിമറ്റോറിയം സംബന്ധിച്ച തർക്കം ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വിഷയത്തിലും തർക്കം ഉണ്ടായിരിക്കുന്നത്. ശുദ്ധജല വിതരണം സംബന്ധിച്ചാണ് ഇപ്പോൾ പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. ടാങ്കർ ലോറികളിൽ നഗരസഭയിൽ ശുദ്ധജലം എത്തിക്കുന്നതിൽ നഗരസഭാധ്യക്ഷ ജോസിൻ ബിനോ തടസ്സം നിൽക്കുന്നുവെന്നു കാണിച്ച് കേരള കോൺഗ്രസ് (എം) കൗൺസിലർമാർ ഉൾപ്പെടെ 14 ഭരണപക്ഷ കൗൺസിലർമാർ നഗരസഭാധ്യക്ഷയ്ക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.

ജല അഥോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് നഗരസഭാ പ്രദേശത്ത് ശുദ്ധജലമെത്തിക്കുന്നതിനുള്ള തടസ്സമെന്നും സ്വന്തം പാർട്ടിക്കാരനായ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്കുമായിരുന്നു ഈ കൗൺസിലർമാർ ആദ്യം പരാതി നൽകേണ്ടതെന്നും സിപിഎം സ്വതന്ത്ര അംഗം കൂടിയായ ജോസിൻ ബിനോ പറഞ്ഞു. ഒരു ടാങ്കർ ലോറി മാത്രം നിലവിലുള്ളപ്പോൾ ട്രിപ് ചാർട്ട് ചെയ്യുന്നതിനു വേണ്ടിയാണ്, നഗരസഭാധ്യക്ഷയെ അറിയിക്കണമെന്ന നിർദ്ദേശം നൽകിയത്.

ഗ്യാസ് ക്രിമറ്റോറിയവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാലായിലെ ജനങ്ങളോട് കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞതിന് ക്ഷമ ചോദിക്കണമെന്ന മുൻ നഗരസഭാധ്യക്ഷൻ കേരള കോൺഗ്രസ് (എം) കൗൺസിലർ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെയും കൂട്ടരുടെയും ആവശ്യം ബാലിശവും അപഹാസ്യവുമാണെന്നു ജോസിൻ ബിനോ പറഞ്ഞു. തെറ്റുപറ്റിയെന്നു ബോധ്യപ്പെട്ടാൽ ക്ഷമ ചോദിക്കുന്നതിൽ കുറച്ചിലില്ല, മേലിലും അങ്ങനെ സംഭവിച്ചാൽ ക്ഷമ ചോദിക്കുമെന്നും അവർ പറഞ്ഞു.

നേതാവിന്റെ വീട്ടിൽ നിന്നുള്ള നിർദ്ദേശങ്ങളല്ല പാർട്ടി പറയുന്നതാണ് താൻ അനുസരിക്കുന്നതെന്നും ജോസിൻ ബിനോ പ്രസ്താവനയിൽ വ്യക്തമാക്കി.തിരഞ്ഞെടുപ്പിൽ ജയിച്ചാണ് താൻ കൗൺസിലിൽ എത്തിയത്. മറ്റ് ചിലരെ പോലെ കൗൺസിലിൽ കുടിയേറിയതല്ല. ജോസ് കെ മാണിയുടെ അറിവോടെയാണോ മാണി ഗ്രൂപ്പ് കൗൺസിലർമാർ തന്നെ വിമർശിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പാല നഗര സഭ ചെയർപേഴ്‌സൺ സ്ഥാനം കേരള കോൺഗ്രസിൽ നിന്ന് സിപിഎം ഏറ്റെടുത്തതിനെതുടർന്നുള്ള സംഭവവികാസങ്ങളാണ് പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിന് പിന്നാലെ, മാണി വിഭാഗം ചെയർമാനായിരുന്ന കാലത്ത് ജോസ് കെ മാണി ഉദ്ഘാടനം ചെയ്ത ശ്മശാനം പ്രവർത്തിക്കാത്തതിൽ ഇപ്പോഴത്തെ ചെയർപേഴ്‌സൺ ജോസിൻ ബിനോ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ ഇതിനെതിരെ രംഗത്തുവന്ന കേരള കോൺഗ്രസ് , ചെയർപേഴ്‌സൺ മുന്നണിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു,ഇതാണ് അവർ തള്ളിയത്.അപഹാസ്യവം ബാലിശവുമാണ് ഈ ആവശ്യമെന്നും അവർ പറഞ്ഞു. മാണി ഗ്രൂപ്പിന് തിരിച്ചടിയാണ് ഈ പ്രസ്താവന.പാർട്ടി ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നത് ഏറെ പ്രധാനമാണ്.