ശശി തരൂർ 'ഡൽഹി നായര'ല്ല, കേരള പുത്രൻ; തെറ്റ് തിരുത്തുന്നതിനാണ് ക്ഷണിച്ചത്; ജി. സുകുമാരൻ നായരുടെ വാക്കുകൾക്ക് കൈയടിച്ചു സദസ്സ്; 'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോൾ തനിക്ക് സംഭവിക്കുന്നത് അതെന്ന്' പറഞ്ഞ് രാഷ്ട്രീയ ഒളിയമ്പുമായി ശശി തരൂരും; മന്നം ജയന്തി സമ്മേളനത്തിൽ തരൂർ താരമായ വിധം
- Share
- Tweet
- Telegram
- LinkedIniiiii
ചങ്ങനാശ്ശേരി: പെരുന്നയിലെ മന്നം ജയന്തി സമ്മേളനത്തിൽ ശശി തരൂർ താരമായി മാറുന്ന കാഴ്‌ച്ചയാണ് ഇന്നുണ്ടായത്. ജി സുകുമാരൻ നായരുടെ നല്ല വാക്കുകൾക്കൊപ്പം തരൂരും രാഷ്ട്രീയ നേതാക്കൽക്കെതിരൈ ഒളിയമ്പും എയ്തു. മുൻപ് ഡൽഹി നായരെന്ന് തരൂരിനെ വിളിച്ച ജി സുകുമാരൻ നായർ തന്നെ തന്റെ അഭിപ്രായം തിരുത്തുന്ന കാഴ്‌ച്ചയാണ് പെരുന്നയിൽ കണ്ടത്.
തെറ്റ് തിരുത്തുന്നതിനാണ് ശശി തരൂർ എംപിയെ മന്നം ജയന്തി ഉദ്ഘാടകനായി ക്ഷണിച്ചതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. മന്നം ജയന്തി ദിന സമ്മേളനത്തിന് സ്വാഗതം ആശംസിക്കവേയാണ് സുകുമാരൻ നായർ ഇക്കാര്യം പറഞ്ഞത്. ശശി തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ വന്നപ്പോൾ ഡൽഹി നായർ എന്ന് വിളിച്ചു. അദ്ദേഹം ഡൽഹി നായരല്ല, കേരള പുത്രനാണ്. വിശ്വ പൗരനാണ്. അദ്ദേഹത്തെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താൻ കാണുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ശശി തരൂരിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ശശി തരൂരിനെ എൻ.എസ്.എസ് ക്ഷണിച്ചത്. രാവിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ തരൂർ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപിയും തരൂരിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം എൻ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത് രാഷ്ട്രീയ ഒളിയമ്പും തരൂർ എയ്തുവിട്ടു. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്.അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്.എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോഴും താൻ മനസിലാക്കുന്ന കാര്യമാണ് അതെന്ന് തരൂർ പറഞ്ഞു.
എൻ.എസ്.എസ് പൊതുപരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട ഏക രാഷ്ട്രീയ നേതാവാണ് ശശി തരൂർ. അദ്ദേഹത്തിന്റെ പരാമർശം കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി സതീശനും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള ഒളിയമ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, ചടങ്ങിൽ സംസാരിക്കവെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തരൂരിനെ പുകഴ്‌ത്തുകയും ചെയ്തത് കോൺഗ്രസ് നേതാക്കളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്.
അതേസമയം, മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഇന്നത്തെ ചടങ്ങിൽ ക്ഷണമുണ്ടായിരുന്നില്ല. പത്ത് വർഷം മുമ്പ് എ കെ ആന്റണി മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.അതിനു ശേഷം ഇതാദ്യമായാണ് ഒരു കോൺഗ്രസ് നേതാവിനെ മന്നം ജയന്തി സമ്മേളനത്തിലേക്ക് എൻഎസ്എസ് ക്ഷണിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ജി സുകുമാരൻ നായർ ഏറെ കാലമായി അകൽച്ചയിലാണ്.രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പരസ്യ വിമർശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താൻ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്.ഈ സമീപനം തുടർന്നാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശൻ മുന്നറിയിപ്പും നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ