ശൂരനാട്: അപ്പോൽ വേണമെങ്കിൽ ബിജെപിയുമായി സഖ്യമാകാം..! കേരളത്തിലെ പൊതു അവസ്ഥയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ ബിജെപി ഒറ്റയ്ക്കാകുന്ന അവസ്ഥാണുള്ളത്. എന്നാൽ സാഹചര്യം അനുസരിച്ച് അതും മാറാമെന്ന് തെളിയിക്കുകയാണ് കൊല്ലം ശൂരനാട്ടെ രാഷ്ട്രീയപാർട്ടികൾ. ഇവിടെ സിപിഐയെ നേരിടാണ് വേണ്ടി അവിയിൽ മുന്നണി തന്നെയാണ് രൂപം കൊണ്ടിരിക്കുന്നത്.

ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കൽ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിലാണ് ഈ വിചിത്രസഖ്യം രൂപം കൊണ്ടിരിക്കുന്നത്. എൽ.ഡി.എഫ്. നിയന്ത്രണത്തിലായിരുന്ന സംഘത്തിൽ സിപിഎം., കോൺഗ്രസ്, ബിജെപി. കക്ഷികൾ കർഷകക്കൂട്ടായ്മ എന്ന പേരിലാണ് മത്സരിക്കുന്നത്. മറുഭാഗത്ത് സിപിഐ. ഒറ്റയ്ക്കും. ഒൻപതംഗ ഭരണസമിതിയിലേക്കാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്.

കർഷകക്കൂട്ടായ്മയിൽ മത്സരിക്കുന്നവർ പാർട്ടികളുടെ നേതാക്കളല്ലെങ്കിലും അറിയപ്പെടുന്ന പ്രവർത്തകരാണ്. സിപിഎം. അംഗങ്ങളായ അനിൽകുമാർ, കെ.ഗോപിപ്പിള്ള, ബിജെപി. പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റ് പത്മനാഭക്കുറുപ്പ്, കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റ് ശശിധരൻ നായർ, മഹിളാ കോൺഗ്രസ് പ്രവർത്തക ജയപ്രഭ, സി.ഡി.എസ്.അംഗം സുശീല തുടങ്ങിയവരാണ് മത്സരിക്കുന്നത്.

സിപിഎമ്മിന്റെയും സിപിഐ.യുടെയും നിയന്ത്രണത്തിലായിരുന്ന സംഘത്തിൽ നിയമനവിവാദവും അഴിമതി ആരോപണവും ഉയരുകയും ഭരണം നഷ്ടമാകുകയുമായിരുന്നു. നിലവിൽ അഡ്‌മിനിസ്‌ട്രേറ്റർ ഭരണമാണ്.

എന്നാൽ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സഖ്യമല്ലെന്നും കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മത്സരിക്കുന്നതെന്നുമാണ് സിപിഎം., കോൺഗ്രസ്, ബിജെപി. കക്ഷികളുടെ പ്രാദേശിക നേതൃത്വങ്ങൾ പറയുന്നത്.