കൊച്ചി: പിവി ശ്രീനിജൻ എംഎൽഎയെ പരിഹസിട്ട് കിഴക്കമ്പലത്തെ ട്വന്റി 20 പാർട്ടി. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്വന്റി 20യുടെ പരിഹാസം.
'ഖത്തർ ഗവൺമെന്റിന്റെ അറിയിപ്പ്. ക്ഷീണിജൻ എംഎൽഎ കളി കാണാൻ വന്നിട്ടുണ്ട്. എംഎൽഎ സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം മാത്രമേ മറ്റുള്ളവർ ഇറങ്ങാവൂ എന്ന് ഓർമ്മപ്പെടുത്തുന്നു. ആരെങ്കിലും ഇറങ്ങിയാൽ അവരുടെ പേരിൽ പീഡനക്കുറ്റം ചുമത്തുന്നതാണ്.' ട്വന്റി 20യുടെ കുറിപ്പ് ഇങ്ങനെ.

സാബു ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് എന്നിവർ ഉൾപ്പെടെ ആറു പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ശ്രീനിജിന്റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. പുത്തൻകുരിശ് ഡിവൈഎസ്‌പി ജി.അജയ്നാഥ് ഇന്നലെ വൈകിട്ട് മൂന്നിന് കോലഞ്ചേരിയിലെ എംഎൽഎ ഓഫീസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയപ്പോൾ പരസ്യമായി അപമാനിച്ചെന്നാണ് ട്വന്റി 20ക്കെതിരെ ശ്രീനിജൻ നൽകിയ പരാതി.

അതേസമയം, അപ്രതീക്ഷിതമായി കിട്ടിയ കുന്നത്തുനാട് സീറ്റ് കൈവിടാനുള്ള മടി കൊണ്ടാണ് ശ്രീനിജൻ എംഎ‍ൽഎ. തനിക്കെതിരെ നൽകിയ കള്ളക്കേസടക്കമുള്ള വൃത്തികേടുകൾ എല്ലാം ചെയ്തുകൂട്ടുന്നതെന്ന് കിറ്റക്‌സ് എം.ഡി. സാബു ജേക്കബ് 'മാതൃഭൂമിയോട് 'പ്രതികരിച്ചു.

എൽ.ഡി.എഫിനും അവരുടെ സഖാക്കന്മാർക്കും അവരെ പ്രീതിപ്പെടുത്തുന്നവരുമായ ഒരു വിഭാഗത്തിന് മാത്രം ജീവിക്കാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കഴിഞ്ഞ 20 മാസമായി ശ്രീനിജൻ എന്റെ പുറകെയാണ്. കുന്നത്തുനാട് ട്വന്റി- ട്വന്റിയുടെ ഉറപ്പായ സീറ്റായി കരുതുകയും അവിടെ ശ്രദ്ധ കുറവുണ്ടാവുകയും ചെയ്തതുകൊണ്ടാണ് ശ്രീനിജൻ അവിടെ ജയിച്ചത്. ഞങ്ങൾക്ക് പറ്റിയ ചെറിയൊരു കൈയബദ്ധം ആയിരുന്നു അവിടുത്തെ അവരുടെ ജയം. ജില്ലാകമ്മിറ്റിയോ അവരുടെ പാർട്ടിയോ അവിടെ ജയിക്കുമെന്ന് കരുതിയിട്ടില്ല. അങ്ങനെ കിട്ടിയ സീറ്റ് കൈ വിടാനുള്ള മടി കൊണ്ടാണ് ഇത്തരം വൃത്തികേടുകളെല്ലാം ചെയ്യുന്നത്. അയാളുടെ വൃത്തികേട് കൊണ്ട് മാത്രമാണ് കേരളത്തിന് 3500 കോടിയുടെ നിക്ഷേപവും നാൽപ്പതിനായിരം തൊഴിൽ അവസരങ്ങൾ നഷ്ടമായതെന്നും സാബു ജേക്കബ് പറഞ്ഞു.

അതിനിടെ, പിവി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് ഹൈക്കോടതി. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ടീസ് നൽകി മാത്രമേ ഹാജരാകാൻ ആവശ്യപ്പെടാവൂ എന്നും പ്രതികളോട് പൊലീസ് ഹരാസ്‌മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. എഫ്‌ഐആർ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ശ്രീനിജൻ എംഎൽഎയ്ക്കും നോട്ടീസ് അയക്കും. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അന്വേഷണം തുടരാമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട്.അതേസമയം, കേസിൽ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തു. അറസ്റ്റ് തടയരുതെന്ന് ഡിജിപി ഹൈക്കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ കാരണമുണ്ടോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ അക്കാര്യം പറയാനാകില്ലെന്നായിരുന്നു സർക്കാറിന്റെ മറുപടി.

അന്വേഷണ ഉദ്യോഗസ്ഥനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകാം എന്ന് അറിയിച്ച കോടതി എന്തിനാണ് അറസ്റ്റ് എന്നും ചോദിച്ചു. ശ്രീനിജിനേക്കാളും ശത്രുതയുള്ള പി ടി തോമസിനെയും ബെന്നി ബഹന്നാനെയും സാബു ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സർക്കാർ പറഞ്ഞു. പരാതി നൽകാൻ കാലതാമസം ഉണ്ടായത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം.

സംഭവം നടന്ന് മൂന്ന് മാസത്തിനുശേഷമാണ് കേസെടുത്തതെന്നും കോടതി നിരീക്ഷിച്ചു.എംഎൽഎയുടെ പരാതി ഗൗരവമുള്ളതെന്നും ബഹിഷ്‌കരണം ഒരു തരത്തിൽ അപമാനിക്കൽ തന്നെയെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എംഎൽഎയുടെ ഓരോ ചടങ്ങും ബഹിഷ്‌കരിക്കുകയാണെന്ന സർക്കാരിന്റെ മറുപടിയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിക്കാറില്ലേ എന്ന് ജഡ്ജി തിരിച്ച് ചോദിച്ചു. അത് എങ്ങനെ അപമാനം ആകും എന്നും കോടതി ആരാഞ്ഞു. ബഹിഷകരണം ഒരു തരത്തിൽ അപമാനിക്കലാണെന്ന് സർക്കാർ ആവർത്തിച്ചു. എന്നാൽ ബഹിഷ്‌കരണം പ്രതിഷേധ മാർഗമാണെന്ന് നിരീക്ഷിച്ച കോടതി സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടയുകയായിരുന്നു.