തിരുവനന്തപുരം: ഏക സിവിൽകോഡ് വിഷയത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കാൻ ശ്രമിക്കുന്ന സിപിഎം നിലപാടിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏക സിവിൽ കോഡിൽ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം നടക്കുന്നത്. ചില മുസ്ലിം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കിൽ അത് തുറന്ന് പറയാൻ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിവിൽ കോഡ് സംബന്ധിച്ച് കോൺഗ്രസിന് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. സമരം എങ്ങനെ വേണം എന്ന കാര്യത്തിലേ തീരുമാനം വേണ്ടിയിരുന്നുള്ളു. ഏക വ്യക്തി നിയമം ഇപ്പോൾ വേണ്ട, അത് നടപ്പാക്കാൻ സമൂഹം പാകമായിട്ടില്ല. തിരുത്തൽ ആവശ്യമെങ്കിൽ അത് ഉയർന്ന് വരേണ്ടത് അതാത് സമൂഹത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളുടെ അതേ പാതയിലാണ് കേരളത്തിൽ സിപിഎം സഞ്ചരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. എക സിവിൽകോഡ് ഒരു മുസ്ലിം വിഷയമായാണ് ചിത്രീകരിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന വിഷയമായാണ് കോൺഗ്രസ് ഇതിനെ കാണുന്നതെന്നും അതിനനുസരിച്ചുള്ള വിശാലമായ സമീപനമാണ് ഞങ്ങൾ സ്വീകരിക്കുന്നതെന്നും വി.ഡി.സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എക സിവിൽ കോഡിനെതിരെ പ്രക്ഷോഭം നടത്താൻ ചില മുസ്ലിം സംഘടനകളെ മാത്രം തിരഞ്ഞെടുത്ത് വിളിക്കുന്ന സിപിഎം നിലപാട് രാഷ്ട്രീയ ലാഭം മുൻനിർത്തിയാണ്. അവരുടെ പാർട്ടിയുടെ താത്വികാചാര്യൻ ഇം.എസ്.എസിന്റെ നിലപാട് എന്തായിരുന്നു ഇക്കാര്യത്തിൽ എന്ന് എല്ലാവർക്കുമറിയാം. 87 ലെ തെരെഞ്ഞെടുപ്പിൽ അവരെടുത്ത നിലപാട് ഏക സിവിൽ കോഡ് നടപ്പാക്കണമെന്നായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷനെ കൊണ്ട് ഏകസിവിൽ കോഡിന് വേണ്ടി സമരത്തിന് ആഹ്വാനം ചെയ്യിക്കുകയായിരുന്നു ഇം.എം.എസ് ചെയ്തത്.

ഒരു ചേരിതിരിവുണ്ടാക്കി ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് ഏകീകരിക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമായിരുന്നു ഏക സിവിൽകോഡും ശരീഅത് നിയമത്തിന് എതിരായ നിലപാടും. എന്നാൽ, ഇപ്പോൾ മലക്കം മറിച്ചിലാണ് കാണാൻ കഴിയുന്നത്. കോൺഗ്രസിന് എകസിവിൽ കോഡിൽ ഒരു വ്യക്തതകുറവുമില്ല. കൃത്യമായ നിലപാട് തുടക്കം മുതൽ സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു ദേശീയ പാർട്ടിയായതുകൊണ്ട് സമരം പ്രഖ്യാപിക്കുമ്പോൾ ദേശീയ തലത്തിലെ കൂടിയാലോചനകൾക്ക് ശേഷമേ സ്വീകരിക്കാനാകൂവെന്നും വി.ഡി.സതീശൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ ഞങ്ങളുടെ നിലപാട് എന്തായിരുന്നോ അത് തന്നെയാണ് സിവിൽ കോഡ് വിഷയത്തിലും. മതവിഭാഗങ്ങളിലെ നവീകരണം അതാത് മതവിഭാഗങ്ങളിൽ തന്നെയാണ് വരേണ്ടത്. സ്റ്റേറ്റ് അതിൽ ഇടപെടാൻ പാടില്ലായെന്നാണ് കോൺഗ്രസ് പറയുന്നതെന്നും സതീശൻ വ്യക്തമാക്കി.

അതേസമയം യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാടിൽ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക് പറഞ്ഞു. ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം. 12-07-1985-ൽ ഇഎംഎസ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു.

''മുസ്ലിം ജനതയിൽ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രശ്‌നമാണ് പൊതു സിവിൽ നിയമമെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. മുസ്ലിം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുന്നതുവരെ അതു നടപ്പിൽ വരുത്തുന്നതു ബുദ്ധിപൂർവ്വമായിരിക്കില്ലെന്നു കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചതിനോട് ഞങ്ങൾക്ക് യോജിപ്പാണുള്ളത്- ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

ഇതു സംബന്ധിച്ച നിയമനിർമ്മാണം ഉടൻ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടൂവെന്ന് നിങ്ങളുടെ (ലീഗിന്റെ) നേതാക്കളും അവരുടെ സഹായത്തോടെ അധികാരത്തിൽ തുടരാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളും പറയുന്നത് പച്ചക്കള്ളമാണ്' ലീഗിലെ ചില നേതാക്കന്മാർ സിപിഎം സംസ്ഥാന കമ്മിറ്റിക്കു ശേഷം സെക്രട്ടറി സ. എം വി ഗോവിന്ദൻ നടത്തിയ ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോഭ-പ്രചാരണ പരിപാടിയിൽ എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത്? സിപിഎംമിന്റെ ഉദ്ദേശശുദ്ധിയെ എന്തിനാണു ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.