പത്തനംതിട്ട: കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിന് മുമ്പ് അടിപൊട്ടി തുടങ്ങി. അടൂർ പ്രകാശ് എംപിക്കും റോബിൻ പീറ്ററിനും എതിരെ പാസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോന്നിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന റോബിൻ പീറ്റർ അടൂർ പ്രകാശിന്റെ ബിനാമിയാണെന്നും റോബിൻ പീറ്ററെ കോന്നിക്ക് വേണ്ടെന്നുമാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കെപിസിസി. വിഷയത്തിൽ ഇടപെടണമെന്നും കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു.

ആറ്റിങ്ങൽ എംപി.യുടെ ബിനാമി റോബിൻ പീറ്ററെ കോന്നിക്ക് വേണ്ടെന്നാണ് പോസ്റ്ററിലെ തലവാചകം. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപ്പിച്ച കാര്യവും ചൂണ്ടിക്കാട്ടിയാണ് വിമർശനം കടുക്കുന്നത്. കോന്നി ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ എൻ.എസ്.എസ്. സ്ഥാനാർത്ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിൻ പീറ്റർ തദ്ദേശതിരഞ്ഞെടുപ്പിൽ മറ്റ് കോൺഗ്രസ് നേതാക്കളെ തോൽപ്പിച്ചതിന് നേതൃത്വം നൽകിയില്ലേ, പ്രമാടം പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിക്കാൻ കാരണമായില്ലേ, കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുള്ള യോഗ്യത തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിലുണ്ട്.

കോന്നി നിയോജകമണ്ഡലത്തിലെ പ്രമാടം ഉൾപ്പെടെയുള്ള മേഖലകളിലാണ് തിങ്കളാഴ്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതിനിടെ, തിങ്കളാഴ്ച രാവിലെ തന്നെ പലയിടത്തും റോബിൻ പീറ്ററിന്റെ അനുയായികൾ പോസ്റ്ററുകൾ നീക്കം ചെയ്യുകയും ചെയ്തു.

കോന്നി ഉപതിരഞ്ഞെടുപ്പിന് മുമ്പും റോബിൻ പീറ്ററിനെതിരേ കോൺഗ്രസിൽനിന്ന് എതിർപ്പുയർന്നിരുന്നു. കോന്നിയിൽ സ്ഥാനാർത്ഥിയായി റോബിൻ പീറ്ററിനെ അടൂർ പ്രകാശ് നിർദേശിച്ചെങ്കിലും കോൺഗ്രസിലെ ഒരുവിഭാഗം എതിർക്കുകയായിരുന്നു. ഇതോടെയാണ് മോഹൻരാജ് കോന്നി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായത്. അന്നുണ്ടായതിന് സമാനമായ പ്രതിഷേധങ്ങളാണ് കോൺഗ്രസിൽ വീണ്ടും ഉയർന്നിരിക്കുന്നത്.

അതേസമയം, ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഗുരുതരവിഷയമാണെന്ന് കോൺഗ്രസ് നേതാവ് പഴകുളം മധു മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകർ അച്ചടക്കം പാലിക്കണം. ആരും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതില്ല. അത് സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും ചെയ്തോളും. പോസ്റ്ററുകൾ പതിച്ചത് കോൺഗ്രസുകാരാണെന്ന് കരുതുന്നില്ല. കോൺഗ്രസിനുള്ളിൽ ഭിന്നതയെന്ന് വരുത്തിതീർക്കാൻ സിപിഎമ്മോ ബിജെപിയോ ചെയ്തതാകുമെന്നും കോന്നിയിൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസമില്ലെന്നും പഴകുളം മധു പറഞ്ഞു.