തിരുവനന്തപുരം: ഒരുകാലത്ത് മലയാളികൾ ടെലിവിഷൻ സെറ്റുകൾക്ക് മുമ്പിൽ ആകാംക്ഷയോടെ കാത്തിരുന്ന ഒരുസീരിയലുണ്ടായിരുന്നു: കടമറ്റത്ത് കത്തനാർ. കത്തനാർ...കത്തനാർ...കടമറ്റത്തു കത്തനാർ കത്തനാർ...'' ഈ ടൈറ്റിൽ സോംഗുമായി ഏഷ്യാനെറ്റിലായിരുന്നു സീരിയലിന്റെ ആഗ്യഭാഗം. കത്തനാരെ അവതരിപ്പിച്ച പ്രകാശ്‌പോൾ അന്ന താരമായി. എന്നാൽ, സീരിയലിന്റെ രണ്ടാം ഭാഗം എടുത്തതോടെ പ്രകാശ് പോൾ വലിയ കടക്കാരനായി. അക്കഥയാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.

കോൺഗ്രസ് ആഭിമുഖ്യത്തിലുള്ള ജയ്ഹിന്ദ് ചാനലിലാണ് കടമറ്റത്ത് കത്തനാർ സീരിയൽ രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. ഇതോടെ പോളിനെ 'അച്ചോ' എന്ന് വിളിച്ച് അനുഗ്രഹം തേടിയിരുന്ന സ്ഥിതിയിൽ നിന്ന് കടക്കാരെ പേടിച്ച് ഒളിച്ചോടേണ്ട അവസ്ഥയായി. ഇടയ്ക്ക് മദ്യത്തിനടിമയായി. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു.

ജയ്ഹിന്ദ് ചാനലിന് കടമറ്റത്തു കത്തനാർ രണ്ടാം ഭാഗം നൽകി. ഒരു എപ്പിസോഡിന് ഒരുലക്ഷം രൂപ അവർ നൽകും. എൺപത്തഞ്ചു ലക്ഷത്തോളം രൂപ പലരിൽ നിന്ന് കടം വാങ്ങിയാണ് പ്രകാശ് പോൾ നിർമ്മാണം നടത്തിയത്. എന്നാൽ ആദ്യത്തെ കുറച്ച് എപ്പിസോഡുകൾക്കുള്ള പണം മാത്രമാണ് ചാനലിൽ നിന്ന് ലഭിച്ചത്. ഒടുവിൽ 69 എപ്പിസോഡിൽ കഥ അവസാനിപ്പിച്ചു. ഫലം, ഒരുകോടിയോളം രൂപ കടം!

സീരിയലിൽ അഭിനയിച്ച ആർട്ടിസ്റ്റുകൾ, യൂണിറ്റംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി ചുറ്റുമുള്ള എല്ലാവരുടെയടുത്തും പ്രകാശ് പോൾ കടക്കാരനായി. കാർ പണയം വച്ചു, പിന്നീടത് നഷ്ടപ്പെട്ടു. പണം നൽകിയവരെ ഭയന്ന് വീടിന് പുറത്തിറങ്ങാതെ ഒന്നര വർഷത്തോളം കാലം ചെലവഴിച്ചു. പിന്നീട് മദ്യത്തിൽ അഭയം തേടി. വാടക നൽകാൻ കഴിയാതെ വന്നതിനാൽ ചെറിയ വാടകയിൽ വീടുകൾ മാറി മാറി താമസിച്ചു. വീട്ടിലെ ഫർണിച്ചറുകൾ വിറ്റ് ആഹാരത്തിനുള്ള വക കണ്ടെത്തി.

ഒടുവിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ജീവനൊടുക്കാൻ തീരുമാനിച്ച ആ നിമിഷത്തിലാണ് കരിക്കിൻവില്ല കൊലക്കേസിലെ മുഖ്യ പ്രതിയായിരുന്ന റെനി ജോർജിനെ പ്രകാശ് പോൾ വിളിച്ചത്. റെനിയുടെ ഉപദേശങ്ങൾ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നൽകി. ഇപ്പോൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയേറ്റപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നയാളാണ് താനെന്ന് പറയുന്നു പ്രകാശ് പോൾ. അതിന്റെ കാരണം അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

എന്നെ സ്‌നേഹിച്ചിരുന്ന എന്റെ എല്ലാ സുഹൃത്തുക്കളും ഇതു മുഴുവൻ വായിക്കണമെന്നപേക്ഷ. 14 വർഷമായി ഞാൻ നേരിടുന്ന ദുരന്തങ്ങളുടെ ആമുഖം മാത്രമാണിത്.

നീതിബോധം, നിഷ്പക്ഷത, ദയ, നിരീക്ഷണപാടവം, ബുദ്ധി ഇവയൊക്കെ ഭരണകർത്താക്കൾക്ക് അവശ്യം വേണ്ട ഗുണങ്ങളാണ്. ഇവയിൽ ഒന്നുപോലുമില്ലാത്ത ചില നേതാക്കൾ നയിച്ച കോൺഗ്രസ്, ഈ ഇലക്ഷനിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാളാണ് ഞാൻ. എന്റെ ആഹ്ലാദത്തിനു കാരണം തികച്ചും വ്യക്തിപരമാണുതാനും. അത്തരം കാഴ്ചപ്പാടിൽ ഇതിനെ സമീപിക്കുന്നത് അനുചിതമായിരിക്കാം. എങ്കിലും സന്തോഷിക്കാതെവയ്യ.

യാതൊരു തത്വദീക്ഷയുമില്ലാത്ത, നയിക്കാൻ മാർഗരേഖകളില്ലാത്ത, അടിസ്ഥാനപ്രമാണങ്ങളില്ലാത്ത സ്വാർത്ഥമതികളുടെയും സ്ഥാനമോഹികളുടെയും ആൾക്കൂട്ടം മാത്രമാണവർ. ഒരു ജനതയെ നയിക്കാൻ കോൺഗ്രസ് ഒരു തരത്തിലും യോഗ്യരല്ല. തൊട്ടടുത്തു നില്ക്കുന്ന വ്യക്തിയെ സ്വന്തം പ്രയോജനങ്ങൾക്ക് പരീക്ഷണവസ്തുവാക്കി അവസാനം കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുവാൻ ഒട്ടും മടിയില്ലാത്തവർ, പത്രത്തിൽ വായിച്ചും പറഞ്ഞുകേട്ടറിഞ്ഞും മാത്രം പരിചയമുള്ള, 'ജനം' എന്ന സാധുക്കൾക്ക് എന്തു നന്മയായിരിക്കും കൊടുക്കുന്നത്! തോറ്റു തുന്നംപാടാൻ ഇടയാക്കിയതിന് ദൈവത്തിനു നന്ദി.

കോൺഗ്രസിന്റെ കരുണയില്ലാത്ത തേറ്റപ്പല്ലുകൾക്കിടയിൽ പെട്ട് എന്റെ ജീവിതമാണ് ഞെരിഞ്ഞമർന്നത്. ഇത് എനിക്കു മാത്രം സംഭവിച്ച ദുരന്തമായി ഞാൻ കാണുന്നില്ല. ബലിയാടുകളുടെ ഒരു നിര എന്റെ മുന്നിലും പിന്നിലുമുണ്ട്.

കടമറ്റത്തു കത്തനാർ ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് അവസാനിച്ച് രണ്ടു വർഷം പിന്നിട്ട സമയം. ചെറിയ കടങ്ങൾ, ചെറിയ ഉയർച്ചകൾ, ചെറിയ താഴ്ചകൾ, ചെറിയ വീഴ്ചകൾ ഇവയൊക്കെയായി സന്തോഷത്തോടെ പൊയ്‌ക്കൊണ്ടിരുന്ന എന്റെ ജീവിതം, ആ സമയത്തു കുറെക്കൂടി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു.

അന്നുകെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുമായി നടന്ന ഒരു സംഭാഷണത്തിന്റെ രൂപത്തിലാണ് ദുർവിധി എന്റെ ജീവിതത്തിലേക്ക് ഓടിക്കയറിയത്. കെപിസിസിയുടെ പുതിയ ചാനലിൽ എനിക്കൊരു പ്രൊജക്ട് തരാമോ എന്നു ചോദിച്ച എന്നോട് 'കത്തനാർ' രണ്ടാംഭാഗം ചെയ്യാമോ എന്നൊരു മറുചോദ്യമാണ് രമേശ് ചോദിച്ചത്. അതാണെങ്കിൽ ചാനലിനും അതുകൊണ്ട് രക്ഷപ്പെടാം എന്നതാണ് അദ്ദേഹം കണ്ടെത്തിയ ന്യായം. ഏതായാലും വരാനുള്ളതു വഴിയിൽ തങ്ങിയില്ല. കത്തനാർ ഏഷ്യാനെറ്റിൽ ചെയ്തുകൊണ്ടിരുന്നപ്പോൾ മുതൽ ഞാൻ ഒരു സ്വപ്നമായി മനസ്സിൽ കൊണ്ടുനടന്ന 'കത്തനാർ രണ്ടാം ഭാഗം', രമേശ് ചെന്നിത്തലയും എം എം ഹസ്സനും നയിക്കുന്ന ജയ്ഹിന്ദ് ചാനലിനുവേണ്ടി ചെയ്യാൻ തീരുമാനമായി. ഞാൻ പ്രൊഡ്യൂസറും പ്രധാന നടനും. രമേശിന്റെയും ഹസ്സന്റെയും സ്‌നേഹവായ്പും പ്രോൽസാഹനങ്ങളും ചാനലിന്റെ സാമ്പത്തികപിൻതുണയും വേണ്ടുവോളം.

ആദ്യഭാഗത്തേക്കാൾ ഗംഭീരമാക്കണം രണ്ടാംഭാഗം എന്ന വാശിയോടെ സാമ്പത്തികലാഭം എന്ന ചിന്തപോലുമില്ലാതെ ഞാൻ ഷൂട്ട് ആരംഭിച്ചു. ചോദിച്ചപ്പോഴും ചിലപ്പോഴൊക്കെ ചോദിക്കാതെപോലും അഡ്വാൻസ് പേയ്‌മെന്റുകൾ തന്ന് ജയ്ഹിന്ദ് എന്നെ അത്ഭുതപ്പെടുത്തി. മറ്റൊരു ചാനലിലുമില്ലാത്ത സമ്പ്രദായം ആവേശത്തോടെ ഞാൻ ഷൂട്ട് തുടർന്നു.

ടെലികാസ്റ്റ് തുടങ്ങി. ഞാനും മറ്റ് അണിയറപ്രവർത്തകരും ചാനലുമൊക്കെ ആവേശത്തിലായി. സീരിയൽ കൊള്ളാം. ആദ്യഭാഗത്തേക്കാൾ എന്തുകൊണ്ടും ഒരുപടി മുന്നിൽതന്നെ. പക്ഷേ എല്ലാ ആഹ്ലാദവും കെട്ടടങ്ങാൻ മൂന്നാഴ്ചയിലധികം വേണ്ടിവന്നില്ല. സീരിയൽ ആരും കാണുന്നില്ല. റേറ്റിംഗിന്റെ പരിസരത്തുപോലും വരുന്നുമില്ല. കാരണം കണ്ടെത്താൻ ശ്രമിച്ച ചാനലിന് അപ്പോഴാണ് സത്യം ബോദ്ധ്യപ്പെട്ടത്. അഡ്ഡ്രസ്സില്ലാത്ത ഇങ്ങനെയൊരു ചാനലിനെപ്പറ്റി ജനങ്ങൾ കേട്ടിട്ടുപോലുമില്ല. ഡിഷ് ടിവിയിലോ കേബിളിലോ ഇതിന്റെ കണക്ഷൻ കിട്ടിയിട്ടുള്ളവർ വളരെ ചുരുക്കം.

എല്ലാം തകിടംമറിഞ്ഞതു പെട്ടെന്നായിരുന്നു. ചോദിക്കാതെയും അഡ്വാൻസ് തന്നിരുന്നവർ പലതവണ ചോദിക്കുമ്പോൾ മാത്രം പണം തരുക പതിവായി. പിന്നീട് അതും ഇല്ലാതായി. വൈകിയാലും പേയ്‌മെന്റ് കിട്ടാതിരിക്കില്ലെന്നു വിശ്വസിച്ചതുകൊണ്ട് ഞാൻ 10 രൂപ പലിശയ്ക്കും 15 രൂപ പലിശയ്ക്കുമൊക്കെ ലക്ഷങ്ങൾ കടം വാങ്ങി ഷൂട്ട് നടത്തി ടെലികാസ്റ്റ് മുടങ്ങാതെ കൊണ്ടുപോയി.

പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയി. അടുത്ത ദിവസത്തെ എപ്പിസോഡ് ഷൂട്ട് ചെയ്യാൻ പണമില്ലാത്ത അവസ്ഥയിൽ ടെലികാസ്റ്റ് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു.

ആ സമയത്ത് ജയ്ഹിന്ദ് എഗ്രിമെന്റനുസരിച്ച് എനിക്കു ബാക്കിതരാനുള്ള തുക 57 ലക്ഷം. അതിനുവേണ്ടി ഞാനനുഭവിച്ച യാതനകൾ ഓർക്കാൻകൂടി വയ്യ. അന്നു പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടിയെയും രമേശിനെയും ഹസ്സനെയും മാറിമാറി കാണൽ മാത്രമായി എന്റെ പണി. ചാനലിന്റെ ദാരിദ്ര്യം പറഞ്ഞു കേൾപ്പിക്കുകയും ഇടയ്ക്കിടെ ചെറിയ ചെറിയ തുകകൾ തരുകയും ചെയ്തതല്ലാതെ എന്റെ പ്രശ്‌നം പരിഹരിക്കുന്ന തരത്തിൽ ആശ്വാസകരമായ ഒരു തീരുമാനവും ഉണ്ടായില്ല. പലിശയ്ക്കു പണം തന്നവർ വേട്ടയാടാൻ തുടങ്ങി. കടമായി തന്നവർ വല്ലാതെ ഞെരുക്കാനും തുടങ്ങി. കടം 60 ലക്ഷം. 57 ലക്ഷം ഒന്നിച്ചു കിട്ടിയിരുന്നുവെങ്കിൽ 3ലക്ഷം കടമേ എനിക്കു ബാക്കിയുണ്ടാകുമായിരുന്നുള്ളൂ. എങ്ങനെയും എനിക്കതു കൊടുത്തു തീർക്കുവാനും പറ്റുമായിരുന്നു.

കടക്കാരുടെ ഭീഷണികൾ താങ്ങാൻ പറ്റാതെ വന്ന ഘട്ടത്തിൽ ഞാൻ അടുത്ത മണ്ടൻ തീരുമാനമെടുത്തു. ജയ്ഹിന്ദിന്റെ മുൻപിൽ സത്യഗ്രഹമിരിക്കാൻ പോകുന്നുവെന്ന് ഉമ്മൻ ചാണ്ടിയെയും രമേശിനെയും ഹസ്സനെയും അറിയിച്ചു. ആകെ തണുത്ത പ്രതികരണം മാത്രം.
ഈ വിവരം സോണിയ ഗാന്ധിക്കു ഇമെയ്‌ലായി അയച്ചുകൊടുത്തു. അവർ അതു കണ്ടില്ലെങ്കിലോ എന്നു കരുതി അതിന്റെ കോപ്പി അവരെ നേരിട്ട് ഏൽപിക്കാനുള്ള മാർഗവും ഉണ്ടാക്കി. പക്ഷേ ഒരു പ്രതികരണവും ഉണ്ടായില്ല.

പക്ഷേ സോണിയക്കയച്ച മെയ്‌ലിനെക്കുറിച്ചറിഞ്ഞ രമേശും ഹസ്സനും ഉറഞ്ഞുതുള്ളി. ഉമ്മൻ ചാണ്ടിയാകട്ടെ അതറിഞ്ഞ ഭാവം കാട്ടിയതുമില്ല.

ഞാൻ പറഞ്ഞ ദിവസംതന്നെ സത്യഗ്രഹം തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞു. ഒരു കാര്യം എനിക്കു മനസ്സിലായി. കൊല്ലക്കുടിയിലാണ് ഞാൻ സൂചി വില്ക്കാൻ നോക്കിയത്. സത്യഗ്രഹം മതിയാക്കി തലയും കുമ്പിട്ടു ഞാൻ തിരികെ പോന്നു ഒരു തവണകൂടി മൂന്നു നേതാക്കളെയും ഞാൻ പോയിക്കണ്ടു. ഉമ്മൻ ചാണ്ടി നിസ്സഹായനായ നീതിമാന്റെ മുഖംമൂടിയെടുത്തണിഞ്ഞു. രമേശ് അപക്വമതിയായ ഒരു വിഡ്ഢിയുടെ മുഖാവരണം എനിക്കണിയിച്ചുതന്നു. ഹസ്സനാകട്ടെ ക്രോധത്തോടെ ആക്രോശിച്ചു: 'ഞാൻ ഈ ചാനലിന്റെ ചെയർമാനായിരിക്കുന്ന കാലം താൻ പൈസ വാങ്ങുന്നത് എനിക്കൊന്നു കാണണം.' തോറ്റോടുകയല്ലാതെ മറ്റു വഴിയൊന്നും എന്റെ മുന്നിലില്ലായിരുന്നു. ഓടി. മാസങ്ങൾക്കു ശേഷം 28 ലക്ഷം ബാക്കിയുള്ളപ്പോൾ 4 ലക്ഷം രൂപകൂടി തന്ന് ഹസ്സൻ ആ അക്കൗണ്ട് ക്ലോസ് ചെയ്തു.

അന്നത്തെ കടക്കാരിൽനിന്ന് പൂർണമായ ഒരു മോചനം പിന്നീടൊരിക്കലും എനിക്കുണ്ടായില്ല. കടംവീട്ടാൻ നടത്തിയ ശ്രമങ്ങളെല്ലാം കൂടുതൽ കൂടുതൽ നഷ്ടങ്ങളിലേക്കും കെണികളിലേക്കും എന്നെ തള്ളിയിട്ടുകൊണ്ടിരുന്നു. പരസ്യമായ ആരോപണങ്ങൾ, കള്ളക്കേസുകൾ, ഭീഷണികൾ. ആകെ തളർന്നുപോയ അവസ്ഥ. ഇതിനു കാരണക്കാരായവരെ ഞാൻ ശത്രുക്കളായിത്തന്നെ കാണുന്നു.

ശത്രു പരാജയപ്പെടുന്നതു കാണുമ്പോൾ ദുഃഖിക്കുന്നയാളാണ് ഞാൻ. പക്ഷേ സ്വന്തം വിനാശം ഇരന്നു വാങ്ങിയ ഇവരെ കാണുമ്പോൾ ആഹ്ലാദിക്കാതെ വയ്യ. ചരിത്രത്തിന്റെ ഇരുൾമൂടിയ ഇടനാഴികളിൽ മാത്രമാകട്ടെ ഇനി ഇവരുടെ സ്ഥാനം.