ന്യൂഡൽഹി: സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമർശിച്ച് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. പ്രവർത്തനം ഏകദേശം നിലച്ച ഒരു സ്ഥാപനം ഇനി മുതൽ മരിച്ചതായി നമുക്ക് കണക്കാക്കാം എന്നാണ് പ്രശാന്ത് ഭൂഷൺ വിമർശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

'ജസ്റ്റിസ് അരുൺ മിശ്ര ദേശീയ മനുഷ്യവകാശ കമ്മീഷന്റെ അടുത്ത ചെയർപേഴ്‌സൺ ആകാൻ സാധ്യതയുണ്ട്. അതിനാൽ ഏറെക്കുറെ പ്രവർത്തനം നിലച്ച ഒരു സ്ഥാപനം പൂർണ്ണമായി മരിച്ചുവെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളോട് മോദി സർക്കാർ ചെയ്യുന്നത് ഇതാണ്,' ഭൂഷൺ ട്വിറ്ററിലെഴുതിയതിങ്ങനെയാണ്. കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു. അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകും. ദേശീയ വനിതാ കമ്മീഷന്റെ അടുത്ത അധ്യക്ഷനായി രഞ്ജൻ ഗൊഗോയ് വന്നാൽ ആശ്ചര്യപ്പെടേണ്ടതില്ല, എന്നാണ് മഹുവ വിമർശിച്ചത്.

മനുഷ്യാവകാശ കമ്മിഷന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിലാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ പേര് കേന്ദ്ര സർക്കാർ നിർദേശിച്ചത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച വ്യക്തിയാണ് അരുൺ മിശ്ര.ദലിത്, ആദിവാസി വിഭാഗത്തിൽ നിന്നോ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നോ ഉള്ള ആളെ കമ്മിഷൻ അധ്യക്ഷനാക്കണമെന്നു മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടെങ്കിലും സമിതി അംഗീകരിച്ചില്ല.

പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാവിനു പുറമേ, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് എന്നിവരായിരുന്നു സമിതിയിൽ. ഖർഗെ ഒഴികെയുള്ളവർ അരുൺ മിശ്രയെ അധ്യക്ഷനാക്കണമെന്ന ശുപാർശ അംഗീകരിച്ചു. ഖർഗെ വിയോജിപ്പ് രേഖപ്പെടുത്തി.