കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നിയമനത്തിലെ ക്രമക്കേടുകൾ പിണറായി സർക്കാറിന് തലവേദന സൃഷ്ടിക്കുമ്പോൾ മറ്റ് വിവാദങ്ങളിലേക്ക് കടക്കാതിരിക്കാൻ ശ്രദ്ധിച്ച് സർക്കാർ. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധങ്ങൾക്കിടൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിക്കേണ്ടെന്നാണ് സിൻഡിക്കേറ്റ് കൈക്കൊണ്ട തീരുമാനം. അഭിമുഖത്തിലും പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ചെങ്കിലും നിയമനം ഉടൻ വേണ്ടെന്നാണ് സിൻഡിക്കേറ്റ് കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ഇപ്പോഴത്തെ വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗവും തീരുമാനം കൈക്കൊണ്ടില്ല. എടുത്തു ചാടി നിയമനം നടത്തേണ്ടതില്ലെന്നാണ് സിൻഡിക്കേറ്റ് കൈക്കൊണ്ട തീരുമാനം.

യുജിസി യോഗ്യതകൾ മറികടന്ന് പ്രിയയെ അസോ. പ്രഫസറാക്കാൻ സർവകലാശാല അധികൃതർ നടത്തിയ തിരക്കിട്ട നീക്കങ്ങൾക്കെതിരെ പരാതിയും പ്രതിഷേധവും ഉയർന്നിരുന്നു. യുജിസി യോഗ്യതയില്ലാത്ത ഇവരെ അഭിമുഖ പട്ടികയിൽ ഉൾപ്പെടുത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കണ്ണൂർ വൈസ് ചാൻസലർക്കും നിവേദനം നൽകിയിരുന്നു. വിദ്യാർത്ഥി സംഘടനകൾ വി സിയുടെ വീട്ടിലേക്ക് മാർച്ചും നടത്തി.

ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം പ്രിയയുടെ നിയമനത്തിന് അംഗീകാരം നൽകുമെന്നാണ് വിവരം പുറത്തുവന്നെങ്കിലും മറ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റി വെക്കുകയായിരുന്നു. ഈ മാസം 22നുള്ളിൽ സിൻഡിക്കേറ്റ് ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ അത് മാറ്റിയിട്ടുണ്ട്.അഭിമുഖത്തിൽ എസ്.ബി കോളജ് എച്ച്.ഒ.ഡി ജോസഫ് സ്‌കറിയക്കാണ് രണ്ടാംസ്ഥാനം. 2012ൽ തൃശൂർ കേരളവർമ കോളജിൽ മലയാളം അസി. പ്രഫസറായി നിയമനം ലഭിച്ച പ്രിയ വർഗീസ് സർവിസിലിരിക്കെ മൂന്നുവർഷത്തെ അവധിയിലാണ് ഗവേഷണം നടത്തി പിഎച്ച്.ഡി ബിരുദം നേടിയത്.

2019 മുതൽ രണ്ടുവർഷക്കാലം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവിസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലും ജോലി ചെയ്തു. അസോ. പ്രഫസർക്ക് ഗവേഷണ ബിരുദവും എട്ടുവർഷം അസി. പ്രഫസർ തസ്തികയിലുള്ള അദ്ധ്യാപന പരിചയവുമാണ് യോഗ്യതയായി യുജിസി നിശ്ചയിച്ചിട്ടുള്ളത്. 2018ലെ യുജിസി നിയമ പ്രകാരം അസോ. പ്രഫസർ, പ്രഫസർ നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.

സ്റ്റുഡന്റ്‌സ് സർവിസ് ഡയറക്ടർ തസ്തിക അനധ്യാപക തസ്തികയായതിനാൽ ഇക്കാലയളവും അദ്ധ്യാപന പരിചയമായി ഉൾപ്പെടുത്താനാവില്ല. എന്നാൽ, ഈ കാലയളവുകൾ മുഴുവനും അദ്ധ്യാപന പരിചയമായി കണക്കിലെടുത്താണ് സ്‌ക്രീനിങ് കമ്മിറ്റി പ്രിയയെ അഭിമുഖ പട്ടികയിൽ ഉൾപ്പെടുത്തിയത്. നേരത്തെ എ.എൻ. ഷംസീർ എംഎ‍ൽഎയടക്കമുള്ളവരുടെ ഭാര്യമാർക്ക് നിയമനം നടത്താനുള്ള നീക്കം വിവാദമായിരുന്നു.