ലക്നൗ: ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന പരാമർശത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമുണ്ടെന്നും പറ്റുമെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടി തന്നെ അറസ്റ്റു ചെയ്യൂ എന്നുമാണ് പ്രിയങ്ക വെല്ലുവിളിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

'മുഖ്യമന്ത്രി, ഉത്തർപ്രദേശിൽ ഓക്സിജൻ അടിയന്തരാവസ്ഥയുണ്ട്. നിങ്ങൾക്ക് എന്റെ സ്വത്ത് കണ്ടുകെട്ടുകയോ എന്റേ മേൽ നടപടിയെടുക്കുകയോ ചെയ്യാം. എന്നാൽ ദൈവത്തെയോർത്ത്, ഈ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം,' പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് 'അഭ്യൂഹങ്ങൾ' പരത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കൾ പിടിച്ചുകെട്ടുമെന്നുമായിരിുന്നു യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് യോഗിയെ വെല്ലുവിളിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

യഥാർഥ പ്രശ്നം കരിഞ്ചന്തയും പൂഴ്‌ത്തിവെയ്‌പ്പുമായിരുന്നെന്നും സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഓക്സിജൻ വിതരണത്തിന് ഒരു കുറവുമില്ലെന്നും ആദിത്യനാഥ് പറഞ്ഞു. ചിലർ പൊതുജനങ്ങൾക്കിടയിൽ ഭയം വരുത്തിവെച്ച് സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങന പ്രചരിപ്പിക്കുന്നതെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.