തിരുവനന്തപുരം: ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് സർക്കാർ പി.വി അൻവർ എംഎ‍ൽഎ അടക്കമുള്ള ഭൂസാമിമാർക്ക് കുടപിടിക്കുകയാണെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. ഭൂമിക്കുവേണ്ടി ആദിവാസികളും പാവപ്പെട്ടവരും തെരുവിൽപോരാടുമ്പോൾ ഭൂമി നൽകേണ്ട ഭരണവർഗം ഒത്തുകളിക്കുകയാണെന്നും കുറ്റപ്പെടുത്തി. നിലമ്പൂർ എംഎ‍ൽഎ. .പി.വി. അൻവറും കുടുംബവും കൈവശം വെച്ചിട്ടുള്ള അധിക ഭൂമി ആറുമാസത്തിനകം കണ്ടുകെട്ടാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഭൂസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.

ഡോ. ആസാദ് ആധ്യക്ഷം വഹിച്ചു. കെ.എസ് ഹരിഹരൻ, കെ.എം ഷാജഹാൻ, അഡ്വ. പി.എം പൗരൻ, ബാബുജി, സുധിലാൽ തൃക്കുന്നപ്പുഴ, ശ്രീമന്ദിരം പ്രതാപൻ, കെ.വി ഷാജി, മനോജ് കേദാരം പ്രസംഗിച്ചു. ഡോ.എം.എൻ കാരശേരി, സി.ആർ നീലകണ്ഡൻ എന്നിവർ ഓൺലൈനിൽ സമരത്തെ പിന്തുണച്ച് സന്ദേശം നൽകി. ലോക്്്‌സഭയിലേക്കും നിയമസഭയിലേക്കും മൽസരിച്ചപ്പോൾ അൻവർ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ താനും കുടുംബവും 207 ഏക്കറിൽ അധികം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയത്.

ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമി 15 ഏക്കർ മാത്രമാണ്. പി.വി. അൻവർ പ്രതിനിധാനം ചെയ്യുന്ന നിലമ്പൂർ നിയോജകമണ്ഡലത്തിൽ മാത്രം മൂവായിരത്തോളം ആദിവാസികൾ ഭൂമിക്കായി മുറവിളികൂട്ടുമ്പോഴാണ് എംഎ‍ൽഎയും കുടുംബവും 207 ഏക്കറിൽ അധികം ഭൂമി കൈവശം വെച്ച് അനുഭവിച്ചുവരുന്നത്. എംഎ‍ൽഎ. നിയമ വിരുദ്ധമായി കൈവശം വെച്ചിട്ടുള്ള ഭൂമി സർക്കാറിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ വിവരാവകാശ കൂട്ടായ്മ തിരിഞ്ഞെടുപ്പ് കമ്മിഷൻ, ഗവർണർ, നിയമസഭാ സ്പീക്കർ, റവന്യൂ മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു.

നിയമങ്ങളിലെ പഴുതുകളുപയോഗിച്ചും, രാഷ്ട്രീയ-സാമ്പത്തിക അധികാരം ഉപയോഗിച്ചും എംഎ‍ൽഎ.യും സർക്കാറും ഈ പരാതികളിൽ തുടർപ്രവർത്തനം തടസപ്പെടുത്തി. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ എംഎ‍ൽഎ. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പി.വി അൻവറിനെതിരെ സ്വമേധയാ കേസ് എടുക്കണമെന്ന് 19.07.2017-ന് സംസ്ഥാന ലാന്റ് ബോർഡ് ചെയർമാൻ താമരശ്ശേരി ലാന്റ് ബോർഡിന് നിർദ്ദേശം നൽകി.

നാല് വർഷമാവാറായിട്ടും ഈ നിർദ്ദേശം നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇതോടെയാണ് വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജി ഹൈക്കോടതിയെ സമീപിക്കുകയും ആറു മാസത്തിനകം അൻവറിന്റെയും കുടുംബത്തിന്റെയും അധികഭൂമി കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തത്. എട്ടുമാസമായിട്ടും ഹൈക്കോടതി ഉത്തരവു പോലും നടപ്പാക്കാതെ നിയമവാഴ്ചയെപോലും വെല്ലുവിളിച്ച് എംഎ‍ൽഎ. യെ നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടുത്തി എടുക്കാനാണ് സർക്കാറിന്റെ ശ്രമമെന്നും നീതിക്കായി നിയമപോരാട്ടം തുടരുമെന്നും വിവരാവകാശ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.