ചെന്നൈ: 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്നും പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ട നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവരുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം. തിങ്കളാഴ്ച തേനി ജില്ല കലക്ടറേറ്റിന് മുന്നിൽ അഖിലേന്ത്യ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർ പൃഥ്വിരാജിന്റെ കോലം കത്തിച്ചു.

സുപ്രിംകോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടൻ പൃഥ്വിരാജ്, അഡ്വ. റസ്സൽ ജോയ് എന്നിവർക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് കലക്ടർക്കും എസ്‌പിക്കും പരാതി നൽകിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്.ആർ ചക്രവർത്തി പറഞ്ഞു.

പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്‌നാടിന്റെ താൽപര്യത്തിനെതിരാണെന്നും തമിഴ് സിനിമകളിൽ മലയാളി നടീ-നടന്മാരെ നിരോധിക്കാൻ തമിഴ് സിനിമ പ്രൊഡ്യൂസഴേ്‌സ് അസോസിയേഷനോട് ആവശ്യപ്പെടുന്നതായും തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എംഎ‍ൽഎയുമായ വേൽമുരുകൻ പ്രസ്താവിച്ചു.

ഫേസ്‌ബുക്കിലൂടെയാണ് മുല്ലപെരിയാർ വിഷയത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത്. 120 വർഷത്തോളം പഴക്കമുള്ള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും പൃഥ്വിരാജ് കുറിച്ചിരുന്നു. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂവെന്നും സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് പ്രാർത്ഥിക്കാമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.