പാലക്കാട്: തരൂരിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള സിപിഎമ്മിനുള്ളിലെ ലഹള അടങ്ങിയില്ല. നേരത്തെ സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടംപിടിച്ച മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ: ജമീലക്ക് എതിരെയായിരുന്നു ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധമെങ്കിൽ ഇപ്പോൾ അത് പുതിയതായി ലിസ്റ്റിൽ ഇടംപിടിച്ച പി പി സുമോദിനെതിരെയായി. തരൂർ സിപിഎമ്മിന്റെ ഉറച്ച കോട്ടയൊക്കെയാണെങ്കിലും സ്ഥാനാർത്ഥി നിർണയം പാളി യുഡിഎഫിന് വിജയം ഉണ്ടാക്കുന്ന നീക്കങ്ങൾ നേതൃത്വത്തിൽ നിന്നുണ്ടാവരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പൊന്നാനിയിലെ പോലെ സ്ഥാനാർത്ഥി നിർണയത്തിനെതിരെ തെരുവിൽ ഇറങ്ങിയിട്ടില്ലെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ അത്തരം സാധ്യതയും ഇവർ തള്ളികളയുന്നില്ല. മണ്ഡലത്തിൽ പരിചിതനല്ലാത്ത സുമോദിനെ സ്ഥാനാർത്ഥിയായി തരൂരിൽ വേണ്ടയെന്നാണ് ഇവർ പറയുന്നത്. അതേ സമയം എ കെ ബാലന്റെ ഇടപെടലിനെ തുടർന്നാണ് സുമോദിനെ തരൂരിൽ സ്ഥാനാർത്ഥിയാക്കി തീരുമാനിച്ചതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വ: ശാന്തകുമാരിയെ ആയിരുന്നു നേരത്തെ ഇവിടേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ശാന്തകുമാരിയുടെ പേര് വെട്ടിയാണ് ലിസ്റ്റിൽ ഡോ: ജമീല കടന്നു വന്നതും എതിർപ്പിനെ തുടർന്ന് പിൻവലിച്ചതും. എന്നാൽ ജമീലക്ക് പകരം പരിഗണിച്ച സുമോദിനെതിരേയും പ്രതിഷേധമുയർന്നതിൽ നേത്യത്വത്തിനും അമർഷമുണ്ട്. എന്നാൽ എന്തൊക്കെ പ്രതിഷേധങ്ങൾ വന്നാലും പുതിയ ലിസ്റ്റിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

മണ്ഡലത്തിലുള്ള മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി തരൂരിൽ മത്സരിക്കണമെന്നാണ് പ്രതിഷേധമുയർത്തിയവർ ആവശ്യപ്പെടുന്നത്. ശാന്തകുമാരിയോ പൊന്നു കുട്ടനോ മത്സരിച്ചാൽ തരൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയികുമെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.അഡ്വ. ശാന്തകുമാരി കോങ്ങാട് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. എ.കെ.ബാലൻ കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തരൂർ മണ്ഡത്തിൽ വിജയിച്ചത്. ജമീലക്ക് എതിരെ പ്രതിഷേധങ്ങൾ ഉയർന്നതിനെ ചൊല്ലി മത്സരിപ്പിക്കേണ്ട എന്ന് ജില്ലാ കമ്മിറ്റി തീരുമാനിച്ചതോടെയാണ് പി.പി സുമോദിനെ തരൂരിൽ സ്ഥാനാർത്ഥിയാക്കിയത്.

2014 ൽ ബിജുവിനെതിരെ ആലത്തൂർ പാർലിമെന്റ് മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട കെ.എ ഷീബയെയാണ് തരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കുന്നത്. മണ്ഡലത്തിൽ പുതുമുഖമായ പി.പി സുമോദിനെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഷീബക്ക് കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. സിപിഎമ്മിലെ പടലപിണക്കങ്ങൾ തിരിച്ചറിഞ്ഞ് മണ്ഡലം പിടിച്ചെടുക്കാനാവുമോ എന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്.. മണ്ഡലത്തിൽ പരിചിതയായ ഷീബ വരുമ്പോൾ തരൂരിൽ മത്സരം കടുക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.