പത്തനംനിട്ട: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധവും സംഘർഷവും. ലാത്തിച്ചാർജിൽ പത്തനംതിട്ടയിലും കോഴിക്കോട്ടും യൂത്ത് കോൺഗ്രസുകാർക്ക് പരുക്കേറ്റു. പലതവണ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. സംസ്ഥാന സെക്രട്ടറി അബിദ് ഷഹിൽ, ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ എന്നിവരടക്കം നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. പല തവണ ജലപീരങ്കി പ്രയോഗിച്ചു. കലക്ട്രേറ്റിലേയ്ക്കുള്ള ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെത്തുടർന്നായിരുന്നു സംഘർഷം.

കോഴിക്കോട്ടു നടന്ന ലാത്തിച്ചാർജിൽ മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു. മാർച്ചിനുനേരെ പൊലീസ് രണ്ടുതവണ ഗ്രനേഡ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. പ്രവർത്തകർ ഗ്രനേഡ് പൊലീസിനുനേരെ തിരിച്ചെറിഞ്ഞു. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. കോഴിക്കോട് വയനാട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

കാസർകോട്ട് മഹിളാ മോർച്ച പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിനിന്ന് പ്രതിഷേധിച്ചു. കെ.ടി.ജലീലിന്റെ രാജിയും ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി.കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.