കണ്ണൂർ: കേരള ബാങ്ക് ഇടതു ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചെയർമാൻ ഗോപി കോട്ടമുറിക്കലിനെ വിമർശിച്ചതിന്റെ പ്രതികാരമായി സിപിഎം പ്രവർത്തകരായ രണ്ട് കേരളാ ബാങ്ക് വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതായി ആരോപണം. ഇതിൽ പ്രതിഷേധിച്ച് സിപിഎം അനുകൂല സംഘടനയായ ബെഫി യുടെ നേതൃത്വത്തിൽ കേരള ബാങ്ക് വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ. ജനറൽ മാനജർ എ.വി ഷിബുവിന്റെ ഓഫിസിന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി.

കേരളാ ബാങ്ക് കണ്ണുർ റീജ്യനൽ ഓഫിസിന് മുൻപിലാണ് തിങ്കളാഴ്‌ച്ച രാവിലെ പതിനൊന്നു മണിയോടെ ഡിസ്ട്രിക്റ്റ് ബാങ്ക് എം പ്‌ളോയ്‌ഴ്‌സ് ഫെഡറേഷൻ (ബെഫി ) യുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം കുത്തിയിരുപ്പ് സമരം നടത്തിയത്. കേരള ബാങ്ക് കാസർകോട് മെയിൻ ബ്രാഞ്ച് സീനിയർ മാനേജർ സി 'ഗീതയെ പാപ്പിനിശേരിയിലേക്കും സീതാംഗോളിയിൽ അസി.മാനേജരായി ജോലി ചെയ്തു വരികയായിരുന്ന വി.ലീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ബ്രാഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്.

യൂനിയൻ ജീവനക്കാർ മാത്രമുള്ള വനിതാ സബ് കമ്മിറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഭരണസമിതിക്കെതിരെ അഭിപ്രായം പ്രകടനം നടത്തിയതിന് ജനാധിപത്യവിരുദ്ധമായാണ് കേരളാ ബാങ്ക് മാനേജ്‌മെന്റ് ഭരണസമിതി വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ സരളാ ഭായ് ആരോപിച്ചു.

കോവിഡ് കാലത്ത് അന്യായമായി ജീവനക്കാരെ ജില്ലകൾ മാറി സ്ഥലം മാറ്റരുതെന്ന സർക്കാർ നിർദ്ദേശം അട്ടിമറിക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. സീതാംഗോളി ബ്രാഞ്ചിൽ നിന്നും സ്ഥലം മാറ്റിയ ലീന വിധവയാണ്. ഇവർക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. ജിവനക്കാരുടെ ട്രാൻഫർ പോളിസി ഇനിയും കേരള ബാങ്കിൽ ചർച്ച ചെയ്തിട്ടില്ല. അതിന് മുൻപെടുത്ത ഈ തീരുമാനം ജനാധിപത്യവിരുദ്ധവും പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന് സരളാ ഭായ് പറഞ്ഞു. അതത് ജില്ലകൾക്കകത്തു മാത്രമാണ് കേരളാ ബാങ്ക് ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നത്. ഇതിനു കടകവിരുദ്ധ കാര്യമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ പുനർവിചിന്തനമുണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്ന് അവർ മുന്നറിയിപ്പു നൽകി.പ്രതിഷേധ സമരത്തിന് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.എം മോഹനൻ കാസർകോട് ജില്ലാ സെക്രട്ടറി ടി,രാജൻ, പ്രഭാവതി എന്നിവർ നേതൃത്വം നൽകി.