അഞ്ചാലുംമൂട് : ഫുട്ബോൾ കളിക്കിടെ പന്ത് വീട്ടുപുരയിടത്തിൽ വീണതിനെ തുടർന്നുണ്ടായ തർക്കത്തിൽ കളിക്കാരനെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ അറസ്റ്റിൽ.

തൃക്കടവൂർ കുരീപ്പുഴ കുളപ്പുറത്ത് വടക്കതിൽ രാജേഷ് (43) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 31ന് വൈകുന്നേരം ഇയാളുടെ വീടിന് സമീപത്തെ ഗ്രൗണ്ടിൽ കുട്ടികൾക്കൊപ്പം ഫുട്ട്ബോൾ കളിച്ചു കൊണ്ടിരുന്ന ശശിധരന്റെ തലയാണ് അടിച്ച് തകർത്തത്.

കളിക്കിടെ ഫുട്ബോൾ രാജേഷിന്റെ വീട്ടു പുരയിടത്തിൽ വീണത് ഇയാൾ തിരികെ നൽകിയില്ല. ഇത് തിരിച്ച് വാങ്ങിക്കാനെത്തിയ ശശിധരൻ ഇയാളുടെ കൈവശം നിന്നും ഫുട്ട്ബോൾ ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങിച്ച് തിരികെ ഗ്രൗണ്ടിലേക്ക് നടന്നു. ഇതിൽ പ്രകോപിതനായ ഇയാൾ മൺവെട്ടി എടുത്ത് ശശിധരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

അടിയിൽ തലപിളർന്ന് തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചു. സിഐ സി.ദേവരാജൻ, എസ്ഐമാരായ ബി.ശ്യാം, ബാബുക്കുട്ടൻപിള്ള, എഎസ്ഐ ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കേറ്റ ശശിധരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.