കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും ആവേശം ഒട്ടും ചോരാതെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം; അഞ്ച് ജില്ലകളിൽ ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചരണം; മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തുന്നതിന് മുമ്പ് വോട്ടുറപ്പിക്കാൻ മുന്നണികളും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണത്തിന് ആവേശം ചോരാതെയുള്ള അവസാനം. ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചരണം. ആദ്യഘട്ടത്തിൽ അഞ്ച് ജില്ലകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽകൊട്ടിക്കലാശം ഇല്ലാതെയായിരുന്നു ഇത്തവണ പരസ്യപ്രചാരണത്തിന്റെ സമാപനം.
ജാഥകളോ പൊതുയോഗങ്ങളോ റാലികളോ ഇല്ലാതെയാണ് ഇക്കുറി പ്രചാരണം കൊടിയിറങ്ങിയത്. ആൾക്കൂട്ടപ്രചാരണത്തിനുപകരം റാലികളും യോഗങ്ങളും മൈക്ക് പ്രചാരണംപോലും വെർച്വലാക്കി. സാമൂഹികമാധ്യമങ്ങളായിരുന്നു മിക്കയിടങ്ങളിലും പ്രചാരണത്തിന്റെ മുഖ്യവേദി. കൊട്ടിക്കലാശവും റോഡ് ഷോയും ഒഴിവാക്കിയെങ്കിലും ആവേശം ഒട്ടും ചോരാതെയായിരുന്നു പരസ്യപ്രചാരണത്തിന്റെ സമാപനം. പരാമവധി വോട്ടർമാരെ കണ്ട് സ്ഥാനാർത്ഥികളും വാക്പോരിലൂടെ നേതാക്കളും കളം നിറഞ്ഞതോടെ ആവേശം കൊടുമുടി കയറി. അവസാന ദിവസം യുഡിഎഫും എൽഡിഎഫും പരസ്പരം ബിജെപി ബന്ധത്തിൽ പഴിചാരിയപ്പോൾ പ്രചാരണത്തിലെ പിണറായിയുടെ അസാന്നിധ്യമായിരുന്നു ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ആയുധം. തങ്ങളുമായല്ല മറിച്ച് യുഡിഎഫും എൽഡിഎഫും തമ്മിലാണ് കൂട്ടുകെട്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
വാക്പോര് കടുപ്പിച്ച് പാർട്ടിയിലെ പ്രധാന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് പലയിടത്തും യു ഡി എഫ്-ബി ജെപി രഹസ്യബന്ധമാണെന്ന് സി പി എമ്മിന്റെ ആരോപണം.എന്നാൽ ഇത് തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണെന്ന് യു ഡി എഫ് തിരിച്ചടിച്ചു. കൂട്ട് കെട്ട് എൽ ഡി എഫും യു ഡി എഫും തമ്മിലാണെന്ന് ആരോപിച്ചുകൊണ്ടാണ് ബിജെപി ഇതിനെ നേരിട്ടത്.
അഞ്ചു ജില്ലകളിലായി ആകെ 88.26 ലക്ഷം (88,26,620) വോട്ടർമാരാണുള്ളത്. ഇതിൽ 41,58,341 പേർ പുരുഷന്മാരും 46,68,209 സ്ത്രീ വോട്ടർമാരും 70 ട്രാൻസ്‌ജെൻഡറുകളുമാണുള്ളത്. 24,584 സ്ഥാനാർത്ഥികൾ അഞ്ചു ജില്ലകളിൽ മാത്രമായി മത്സര രംഗത്തുണ്ട്. തിരുവനന്തപുരം- 6465, കൊല്ലം- 5723, ആലപ്പുഴ- 5463, പത്തനംതിട്ട- 3699, ഇടുക്കി- 3234 എന്നിങ്ങനെയാണ് കണക്കുകൾ.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് അധികൃതർ നേരത്തേതന്നെ കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിക്കാതിരിക്കാൻ പൊലീസിനെയും നിയോഗിച്ചിരുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെനടക്കും. പോളിംഗ് ബൂത്തുകളെല്ലാം നാളെത്തന്നെ അണുവിമുക്തമാക്കുകയും ചെയ്യും.
മറുനാടന് ഡെസ്ക്